തിരുവനന്തപുരം: സംസ്‌ഥാന ടെലിവിഷൻ അവാർഡിലെ പ്രധാന പുരസ്‌കാരങ്ങളിൽ നിന്ന് ഇത്തവണയും സീരിയലുകളെ ഒഴിവാക്കിയത് കേരളത്തിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു. വിഷയം വിവാദമായതോടെ പ്രതികരണവുമായി നടനും എംഎൽഎയുമായ ഗണേഷ് കുമാറും രംഗത്തെത്തി.
അവാർഡിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിൽ അതിൽ നല്ലത് കണ്ടെത്തി അവാർഡ് കൊടുക്കണം. അല്ലാത്ത പക്ഷം അത് മര്യാദകേടാണെന്ന് ഗണേഷ് കുമാർ പറയുന്നു. അപേക്ഷ സമർപ്പിച്ച ശേഷം സീരിയലുകളെല്ലാം മോശമാണെന്ന് പറയുന്നത് കലാകാരന്‍മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ഗണേഷ് പറഞ്ഞു.
‘അവാർഡിന് അപേക്ഷ നൽകിയവരിൽ നിന്ന് നല്ലത് കണ്ടെത്തി പുരസ്‌കാരം കൊടുക്കാനാണ് വിധികർത്താക്കളെ വെക്കുന്നത്. അല്ലാതെ കണ്ടതെല്ലാം മോശമാണ് എന്ന് പറയുകയാണെങ്കില്‍ ഒരു പുരസ്‌കാരവും കൊടുക്കേണ്ടല്ലോ. കേന്ദ്ര സര്‍ക്കാരും സംസ്‌ഥാന സര്‍ക്കാരും സിനിമകള്‍ അവാര്‍ഡിന് ക്ഷണിക്കാറുണ്ട്. അതില്‍ കണ്ട സിനിമയെല്ലാം മോശമാണെന്നും അതിനാൽ നല്ല സിനിമ പുരസ്‌കാരം ഇല്ലെന്നും കമ്മിറ്റി തീരുമാനിക്കുകയാണെങ്കിൽ അത് മര്യാദകേടാണ്.
ക്ഷണിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് അവാര്‍ഡ് കൊടുക്കണം. സീരിയൽ ഒരുപാട് എപ്പിസോഡുകൾ ഉള്ളതിനാല്‍ എഡിറ്റ് ചെയ്‌ത ഭാഗങ്ങളാണ് അവാര്‍ഡിന് സമര്‍പ്പിക്കുന്നത്. അല്ലാതെ മുഴുവന്‍ സീരിയല്‍ കാണാന്‍ ഒരു ജൂറിക്കും സാധിക്കില്ല. അതുകൊണ്ട് അടുത്ത തവണ മുതല്‍ സീരിയലിന് പകരം ഷോർട് ഫിലിമുകള്‍ ക്ഷണിച്ചാല്‍ മതി. എന്നിട്ട് സംസ്‌ഥാന ഷോർട് ഫിലിം അവാര്‍ഡ് എന്ന് പേര് മാറ്റുക. അവാര്‍ഡിന് ക്ഷണിച്ച ശേഷം നല്ലതൊന്നും ഇല്ലെന്ന് പറഞ്ഞ് അവാര്‍ഡ് നല്‍കാതിരിക്കുന്നത് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്‍മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും അപമാനിക്കുന്നതിന് തുല്യമാണ്.
എല്ലാ സീരിയലുകളും മോശമാണെന്ന അഭിപ്രായവും ശരിയല്ല. കാരണം കേരളത്തിലെ പ്രായം ചെന്ന അമ്മമാര്‍ മുതല്‍ നിരവധി പേര്‍ വളരെ ആസ്വദിച്ച് കാണുന്ന ഒന്നാണ് സീരിയല്‍. അങ്ങനെ വരുമ്പോള്‍ അവാര്‍ഡിന് ക്ഷണിച്ചിട്ട് കൊടുക്കാതിരിക്കുന്നത് പ്രേക്ഷകരെ കൂടി കളിയാക്കുന്ന സമീപനമാണ്’; ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Also Read: നിപ; കോഴിക്കോട് നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി