തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാറിന്റെ പ്രഥമ പരമോന്നത ദൃശ്യമാദ്ധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പ്രശസ്‌ത മാദ്ധ്യമ പ്രവർത്തകൻ ശശികുമാര്‍ അര്‍ഹനായി. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
രണ്ട് ലക്ഷം രൂപയും പ്രശംസ്‌തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. കവി കെ സച്ചിദാനന്ദന്‍ ചെയര്‍മാനും വെങ്കിടേഷ് രാമകൃഷ്‌ണൻ, എസ് ശാരദക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
കേരളത്തില്‍ ഗൗരവമുള്ള ഒരു ടെലിവിഷന്‍ സംസ്‌കാരം പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്‌തിയാണ് ശശികുമാറെന്ന് ജൂറി വിലയിരുത്തി. മലയാളത്തിലെ ദൃശ്യ മാദ്ധ്യമ പ്രവര്‍ത്തനത്തിന് മതേതര, പുരോഗമന മൂല്യങ്ങളിലൂന്നിയ ദിശാബോധം നല്‍കുന്നതിൽ പ്രധാനിയായിരുന്നു അദ്ദേഹമെന്നും ജൂറി അഭിപ്രായപ്പെട്ടു.
Read Also: ഇസ്രോ ചാരക്കേസ് ഗൂഢാലോചന; മുൻകൂർ ജാമ്യം തേടി ആർബി ശ്രീകുമാർ ഹൈക്കോടതിയിൽ