തിരുവനന്തപുരം: രഞ്‌ജിത്ത് കേരളം കണ്ട മാന്യനായ ഇതിഹാസമെന്ന് മന്ത്രി സജി ചെറിയാൻ. സംസ്‌ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. അവാർഡ് നിർണയത്തിൽ രഞ്‌ജിത്ത് ജൂറി അംഗങ്ങളെ സ്വാധീനിച്ചുവെന്നും, ഇടപെട്ടുവെന്നുമുള്ള സംവിധായകൻ വിനയന്റെ ആരോപണം മന്ത്രി തള്ളി. അവാർഡ് നിർണയത്തിൽ ചലച്ചിത്ര ആക്കാദമി ചെയർമാൻ രഞ്‌ജിത്തിന് റോൾ ഉണ്ടായിരുന്നില്ലെന്നും, ഇടപെടാൻ കഴിയില്ലെന്നുമാണ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത്.
‘രഞ്‌ജിത്ത് കേരളം കണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസമാണ്. അദ്ദേഹം ചെയർമാനായ അക്കാദമി ഭംഗിയായാണ് മുന്നോട്ട് പോകുന്നത്. സാംസ്‌കാരിക വകുപ്പിന് അഭിമാനിക്കാവുന്ന പ്രവർത്തനങ്ങളാണ് അക്കാദമിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അങ്ങനെയുള്ള ആളെ അഭിനന്ദിക്കുകയാണ് വേണ്ടത്’- മന്ത്രി പറഞ്ഞു. ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ പുനഃപരിശോധന ഇല്ലെന്നും മന്ത്രി വ്യക്‌തമാക്കി.
‘ഇന്ത്യയിലെ തന്നെ പ്രമുഖരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്‌ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല. അവാർഡ് നിർണയ സമിതിയാണ് ജേതാക്കളെ കണ്ടെത്തിയത്. അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്ക് തന്നെയാണ്. അവാർഡ് കിട്ടാതെ പോയവർ മോശപ്പെടാത്തവരാണെന്ന് പറയുന്നില്ല. അന്വേഷണത്തിന്റെ ആവശ്യമില്ല. തെളിവ് ഉണ്ടെങ്കിൽ ഹാജരാക്കിയാൽ നോക്കാം. പരാതി ഉണ്ടെങ്കിൽ അവർ നിയമപരമായി പോകട്ടെ’- മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.
അതേസമയം, അക്കാദമി ചെയർമാൻ രഞ്‌ജിത്തിനെതിരേ നിലപാട് കടുപ്പിച്ചു രംഗത്തെത്തിയിരിക്കുകയാണ് വിനയൻ. അക്കാദമി ചെയർമാൻ സ്‌ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും വിനയൻ വ്യക്‌തമാക്കി. കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് നിർണയത്തിൽ രഞ്‌ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്‌പരാജിന്റെ ഓഡിയോ സന്ദേശം വിനയൻ ഇന്നലെ പുറത്തുവിട്ടിരുന്നു. ഈ ശബ്‌ദരേഖയടക്കം കോടതിയിൽ ഹാജരാക്കാനാണ് ആലോചന.
Most Read| നിർണായക ഘട്ടവും പിന്നിട്ട് ചന്ദ്രയാൻ- 3; ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്