ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3, അടുത്ത നിർണായകഘട്ടവും പിന്നിട്ടു. ചന്ദ്രയാൻ- 3 പേടകത്തെ ചന്ദ്രന്റെ ആകർഷണ വലയത്തിൽ എത്തിക്കുന്ന ‘ട്രാൻസ് ലൂണാർ ഇൻജക്ഷൻ’ ഘട്ടമാണ് പൂർത്തിയാക്കിയത്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ ഉയർത്തി. അർധരാത്രി 12.15 ഓടെയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എൻജിൻ പ്രവർത്തിപ്പിച്ചു പേടകത്തെ ചന്ദ്രനിലേക്ക് വിട്ടത്.
ഭൂഗുരുത്വ വലയം ഭേദിച്ച് ചന്ദ്രന്റെ അടുത്തേക്കുള്ള യാത്രക്ക് തുടക്കമിടുന്ന പ്രക്രിയയാണിത്. ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പ്രവേശനമാണ് അടുത്ത നിർണായക ഘട്ടം. ഓഗസ്‌റ്റ് അഞ്ചിനായിരിക്കും ഈ നിർണായക പ്രക്രിയ. അഞ്ചു ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്‌ഫർ ട്രജെക്ട്രി എന്ന പഥത്തിലാണ് പേടകം സഞ്ചരിക്കുക.
ചന്ദ്രോപരിതലത്തിൽ നിന്ന് നൂറു കിലോമീറ്റർ ഉയർത്തിലെത്തുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടും. ഓഗസ്‌റ്റ് 17നാണ് ഈ പ്രക്രിയ നടക്കുക. ഓഗസ്‌റ്റ് 23ന് വൈകിട്ട് 5.47നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്. ലാൻഡിങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക്. ലാൻഡറിലെ ശാസ്‌ത്ര ഉപകരണങ്ങൾ പ്രവർത്തിച്ചു തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും ലോവറിന്റെയും ദൗത്യ കാലാവധി. ഈ 14 ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.
Most Read| മണിപ്പൂർ കലാപക്കേസ്; സുപ്രീം കോടതി മേൽനോട്ടം സ്വാഗതം ചെയ്‌ത് കേന്ദ്രം