ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൂര്യപഠന ദൗത്യമായ ആദിത്യ എൽ1 ഇന്ന് ലക്ഷ്യ സ്‌ഥാനത്ത് എത്തും. വൈകിട്ട് നാലുമണിക്കും നാലരയ്‌ക്കും ഇടയിലാണ് ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിക്കുക. കഴിഞ്ഞ വർഷം സെപ്‌തംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രക്ക് ശേഷമാണ് ഇന്ന് ലക്ഷ്യ സ്‌ഥാനത്ത് എത്തുന്നത്.
ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആർഒ. അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്‌റ്റുകളെ കമാൻഡുകളിലൂടെ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥമാറ്റം നടത്തുക. സൂര്യനും ഭൂമിക്കുമിടയിൽ ഇവ രണ്ടിന്റെയും സ്വാധീനം തുല്യമായ എൽ1 ബിന്ദുവിലെ പ്രത്യേക സാങ്കൽപ്പിക ഭ്രമണപഥത്തിൽ എത്തിയാൽ പിന്നീട് അധികം ഇന്ധനം ഉപയോഗിക്കാതെ ദീർഘകാലത്തേക്ക് പേടകത്തെ അവിടെ നിലനിർത്താം.
സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യമാണിത്. യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. നമ്മുടെ സൗരയൂഥത്തിന്റെ ഊർജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടത്തേക്കാണ് ലക്ഷ്യം. അതാണ് ലഗ്രാഞ്ച് പോയിന്റ് ഒന്ന് അഥവാ എൽ 1. എൽ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്‌ഥാപിക്കുകയാണ് ലക്ഷ്യം. സൗര ദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
സൂര്യന്റെ കൊറോണയെ പറ്റിയും കാന്തിക മണ്ഡലത്തെ പറ്റിയും സൂര്യ സ്‌ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ. അഞ്ചുവർഷമാണ് പേടകത്തിന്റെ പ്രതീക്ഷിത ആയുസ്. ഇസ്രോയുടെ മറ്റു ദൗത്യത്തിൽ നിന്ന് ഏറെ വ്യത്യസ്‌തമാണ് ആദിത്യ. ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതിൽ നാലെണ്ണം റിമോട്ട് സെൻസിംഗ് ഉപകരണങ്ങളാണ്. ചന്ദ്രനെ തൊട്ട് പത്ത് നാൾ തികയും മുമ്പാണ് സൂര്യനെ തൊടാൻ സുപ്രധാന ദൗത്യത്തിന് ഐഎസ്ആർഒ നീക്കമിട്ടത്.
Most Read| ചരക്കുകപ്പൽ മോചിപ്പിച്ചു; എല്ലാ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു