ചെന്നൈ: പുതുവർഷ പുലരിയിൽ രാജ്യത്തിന് അഭിമാനമായി ഐഎസ്ആർഒയുടെ പുതിയ ദൗത്യം എക്‌സ്‌പോസാറ്റ് (എക്‌സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ്) കുതിച്ചുയർന്നു. ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി-സി58 ആണ് എക്‌സ്‌പോസാറ്റ് ഉപഗ്രഹവുമായി കുതിച്ചുയർന്നത്. വിക്ഷേപണം വിജയിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു.
പിഎസ്എൽവിയുടെ 60ആം വിക്ഷേപണമാണിത്. തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ എക്‌സ്-റേ പോളാരിമീറ്റർ ഉപഗ്രഹമാണിത്. പത്ത് ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. ഒപ്പം കേരളത്തിന് അഭിമാനമായി തിരുവനന്തപുരം പൂജപ്പുരയിലെ എൽബിഎസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമണിലെ വിദ്യാർഥിനികൾ നിർമിച്ച ‘വുമൺ എൻജിനീയേർഡ് സാറ്റലൈറ്റ്-വിസാറ്റ്’ ഉൾപ്പടെയുള്ള ചെറു ഉപഗ്രഹങ്ങളും കൂട്ടത്തിലുണ്ട്.
അഞ്ചു വർഷം നീളുന്നതാണ് എക്‌സ്‌പോസാറ്റ് ദൗത്യം. പോളിക്‌സ്, എക്‌സ്‌പെക്റ്റ് തുടങ്ങിയ രണ്ടു പ്രധാന പോലോഡുകളാണ് ഇതിലുള്ളത്. ലോകത്തെ രണ്ടാമത്തെ എക്‌സ്- റേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണിത്. യുഎസ് മാത്രമേ ഇതിനു മുൻപ് ഇത്തരം ദൗത്യം നടത്തിയിട്ടുള്ളൂ. 2021ലാണ് നാസ എക്‌സ്- റേ പോളാരിമീറ്റർ ഉപഗ്രഹം വിക്ഷേപിച്ചത്. മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാൻ-3, സൗരദൗത്യമായ ആദിത്യ എൽ 1 എന്നിവക്ക് പിന്നാലെയാണ് തമോഗർത്തത്തിലേക്കും ഐഎസ്ആർഒ കുതിച്ചുയർന്നത്.
Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം