കൊച്ചി: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ നടത്തിയ പ്രസ്‌താവനയിൽ മന്ത്രി സജി ചെറിയാനെതിരെ പരാതി. ആലപ്പുഴ ബിജെപി കൺവീനർ ഹരീഷ് ആർ കാട്ടൂരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ബിഷപ്പുമാർക്കെതിരായ പ്രസ്‌താവന മതസ്‌പർധ ഉണ്ടാക്കുന്നതാണ് എന്നാണ് പരാതിയിൽ പറയുന്നത്. പരാമർശത്തിന്റെ അടിസ്‌ഥാനത്തിൽ മന്ത്രിക്കെതിരെ നടപടി എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
അതിനിടെ, ബിഷപ്പുമാർക്കെതിരെ നടത്തിയ പ്രസ്‌താവനയിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. മണിപ്പൂർ സംബന്ധിച്ച കാര്യത്തിലെ രാഷ്‌ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്‌തമാക്കിയ സജി ചെറിയാൻ, വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങൾ പിൻവലിക്കുന്നുവെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
എന്റെ പരാമർശങ്ങളിൽ വന്ന ചില കാര്യങ്ങൾ പുരോഹിതർ സൂചിപ്പിച്ചു. വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്ന് പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. അങ്ങനെ തോന്നിയെങ്കിൽ വീഞ്ഞിന്റെയും കേക്കിന്റെയും പരാമർശം പിൻവലിക്കുന്നു. എന്നാൽ കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്‌നമല്ല ഞാൻ ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ക്രിസ്‌മസ് ദിനത്തിൽ നടത്തിയ വിരുന്നിൽ പങ്കെടുത്ത സഭാ നേതാക്കളെയാണ് മന്ത്രി സജി ചെറിയാൻ വിമർശിച്ചത്. ക്രിസ്‌മസ് വിരുന്നിന് ബിജെപി വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായി. അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നു. മണിപ്പൂർ അവർക്കൊരു വിഷയമായില്ല എന്നാണ് സജി ചെറിയാൻ പറഞ്ഞത്. പുന്നപ്ര വടക്ക് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉൽഘാടനത്തിന് ഇടെയായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം.
Most Read| പുറത്താക്കൽ നടപടി; ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിശദീകരണം തേടി സുപ്രീം കോടതി