തൃശൂർ: സത്യഭാമയുടെ വിവാദ പരാമർശത്തിൽ ഉടൻ പരാതി നൽകുമെന്ന് നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്‌ണൻ. പോലീസിലും സാംസ്‌കാരിക വകുപ്പിലും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും രാമകൃഷ്‌ണൻ വ്യക്‌തമാക്കി. അതേസമയം, വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
കലക്ക് വേണ്ടി സുരേഷ് ഗോപിയുമായി സഹകരിക്കും. സിനിമാ രംഗത്ത് നിന്നും ഇങ്ങനെയൊരു സഹായം കിട്ടാൻ ഇത്ര വർഷം വേണ്ടിവന്നു. എങ്കിലും സന്തോഷമുണ്ട്. സത്യഭാമയുടെ പരാമർശത്തിന് ശേഷം വലിയ പിന്തുണയാണ് കിട്ടുന്നത്. മുന്നോട്ട് പോകാൻ ഈ പിന്തുണ ഊർജമാണെന്നും ആർഎൽവി രാമകൃഷ്‌ണൻ പറഞ്ഞു.
കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെയാണ് ആർഎൽവി രാമകൃഷ്‌ണന് വേദി നൽകുമെന്ന് തൃശൂരിലെ ബിജെപി സ്‌ഥാനാർഥി കൂടിയായ സുരേഷ് ഗോപി പ്രഖ്യാപിച്ചത്. കൊല്ലത്തെ കുടുംബ ക്ഷേത്രത്തിൽ 28ന് നടക്കുന്ന ചിറപ്പ് മഹോൽസവത്തിൽ പരിപാടി അവതരിപ്പിക്കാൻ ആർഎൽവി രാമകൃഷ്‌ണനെ ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. പ്രതിഫലം നൽകിത്തന്നെയാണ് ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം, അധിക്ഷേപ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണ് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവർ മേക്കപ്പിട്ട് വൃത്തിയാക്കണമെന്നും സത്യഭാമ പറഞ്ഞു. കലോൽസവത്തിൽ പല കുട്ടികളും മേക്കപ്പിന്റെ ബലത്തിലാണ് രക്ഷപ്പെടുന്നതെന്നും സത്യഭാമ ആരോപിച്ചു. ആർഎൽവി രാമകൃഷ്‌ണനെതിരായ ജാതി അധിക്ഷേപത്തിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് സത്യഭാമ വീണ്ടും വിവാദ പ്രസ്‌താവനയുമായി രംഗത്തെത്തിയത്.
Most Read| സിദ്ധാർഥന്റെ മരണം; രണ്ടു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി