തിരുവനന്തപുരം: വ്യക്‌തിപരമായി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ആർഎൽവി രാമകൃഷ്‌ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമക്കെതിരെ കേസെടുത്ത് കന്റോൺമെന്റ് പോലീസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. യുട്യൂബ് അഭിമുഖത്തിൽ സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങളിൽ എസ്‌സി/ എസ്‌ടി പീഡന നിരോധന നിയമപ്രകാരമാണ് കേസ്.
ചാലക്കുടി ഡിവൈഎസ്‌പിക്കാണ് രാമകൃഷ്‌ണൻ പരാതി നൽകിയത്. എന്നാൽ, അഭിമുഖം നടന്നത് വഞ്ചിയൂരായതിനാൽ പരാതി തിരുവനന്തപുരത്തേക്ക് കൈമാറുകയായിരുന്നു. അഭിമുഖം നൽകിയ യുട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്ന് ആർഎൽവി രാമകൃഷ്‌ണൻ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പുരുഷൻമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നും ആയിരുന്നു സത്യഭാമയുടെ വാക്കുകൾ. ഇതോടെ, ആർഎൽവി രാമകൃഷ്‌ണന് പിന്തുണയുമായി നിരവധിപ്പേർ രംഗത്തെത്തി. സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും, കലാമണ്ഡലം തന്നെ സത്യഭാമയുടെ വാക്കുകളെ തള്ളിപ്പറയുകയും ചെയ്‌തു.
അധിക്ഷേപ പരാമർശം അന്വേഷിക്കണമെന്ന് പോലീസ് മേധാവിക്ക് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ കഴിഞ്ഞയാഴ്‌ച നിർദ്ദേശം നൽകിയിരുന്നു. കറുത്ത നിറമുള്ള കലാകാരൻമാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചെന്നും സംഭവത്തിൽ പത്ത് ദിവസത്തിനകം റിപ്പോർട് നൽകണമെന്നുമായിരുന്നു ഡിജിപി എസ് ദർവേഷ് സാഹിബിന് നൽകിയ നിർദ്ദേശത്തിൽ ആവശ്യപ്പെട്ടത്.
”മോഹിനികളായിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാംകൊണ്ടും കാല് അകത്തിവെച്ചു കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാലകത്തി വെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാൽ ഇതുപോലൊരു അരോചകത്വം വേറെയില്ല. എന്റെ അഭിപ്രായത്തിൽ ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺപിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവരില്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല”- എന്നായിരുന്നു സത്യഭാമയുടെ വിവാദ പ്രസ്‌താവന.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!