പുറത്താക്കൽ നടപടി; ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിശദീകരണം തേടി സുപ്രീം കോടതി

സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്ന പരാതിയുമായാണ് മഹുവ കോടതിയിലെത്തിയത്. ചോദ്യത്തിന് കോഴ ആരോപണത്തെ തുടർന്ന് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്.

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്‌ത്രയുടെ ഹരജിയിൽ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിശദീകരണം തേടി സുപ്രീം കോടതി. ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട നടപടിയെ ചോദ്യം ചെയ്‌താണ്‌ മഹുവ മൊയ്‌ത്ര സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഹരജിയിൽ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട കോടതി, ഹരജി പരിഗണിക്കുന്നത് മാർച്ച് 11ലേക്ക് മാറ്റി.

ജസ്‌റ്റിസുമാരായ സഞ്‌ജീവ്‌ ഖന്ന, എസ്‌വി ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്ന പരാതിയുമായാണ് മഹുവ കോടതിയിലെത്തിയത്. ചോദ്യത്തിന് കോഴ ആരോപണത്തെ തുടർന്ന് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്. മഹുവക്കെതിരായ പരാതിയിൽ സിബിഐ അന്വേഷണവും ആരംഭിച്ചിരുന്നു.

ചോദ്യത്തിന് കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു മഹുവ ഉന്നയിക്കുന്ന പ്രധാന വാദം. പരാതിക്കാരായ നിഷികാന്ത് ദുബൈ എംപിക്കോ, മുൻ പങ്കാളി ആനന്ദ് ദെഹദ്രായിക്കോ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല. താൻ പണം വാങ്ങിയെന്ന് ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനി നൽകിയ സത്യവാങ്‌മൂലത്തിൽ പറയുന്നില്ല. ഭൂരിപക്ഷം എംപിമാരും ചോദ്യങ്ങൾ തയ്യാറാക്കാൻ പാർലമെന്റ് പോർട്ടലിന്റെ ലോഗിൻ വിവരങ്ങൾ കൈമാറുന്നുണ്ട്, അതേ താനും ചെയ്‌തിട്ടുള്ളൂ. അത് തടയാൻ നിയമങ്ങൾ നിലവിൽ ഇല്ലായിരുന്നുവെന്നുമാണ് മഹുവയുടെ വാദം.

ഇക്കാര്യങ്ങൾ പറയാൻ എത്തിക്‌സ് കമ്മിറ്റി അവസരം നൽകിയില്ലെന്നും, സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് മഹുവ നിയമപോരാട്ടത്തിന് ഇറങ്ങിയത്. അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് രണ്ടുകോടി രൂപയും മറ്റു ആഡംബര സമ്മാനങ്ങളും കോഴയായി സ്വീകരിച്ചെന്നും ചോദ്യങ്ങൾ നൽകാനുള്ള പാർലമെന്റ് അംഗങ്ങളുടെ മെംബേഴ്‌സ് പോർട്ടലിന്റെ ലോഗിൻ ഐഡിയും പാസ്‍വേർഡും ഹിരാനന്ദാനിക്ക് കൈമാറിയെന്നുമാണ് മഹുവക്കെതിരെയുള്ള വിവാദം.

Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE