തിരുവനന്തപുരം: നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്‌ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമ സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് മന്ത്രി സജി ചെറിയാൻ. മോഹിനിയാട്ടത്തിൽ പിഎച്ച്ഡി ഉള്ളയാളും എംജി സർവകലാശാലയിൽ നിന്നും എംഎ മോഹിനിയാട്ടത്തിൽ ഒന്നാം റാങ്കോടെ പാസാവുകയും ചെയ്‌ത കാലാകാരനാണ് ആർഎൽവി രാമകൃഷ്‌ണനെന്നും മന്ത്രി പറഞ്ഞു.
‘കലാമണ്ഡലം എന്ന മഹത്തായ സ്‌ഥാപനത്തിന്റെ പേര് കൂടെ ചേർക്കാൻ പോലും ഇത്തരം സങ്കുചിത ചിന്തകളും കൊണ്ട് നടക്കുന്നവർക്ക് യോഗ്യതയില്ല. നിറത്തോടുള്ള പരിഹാസം എന്നതിലുപരിയായി അന്തർലീനമായ ജാതിചിന്ത കൂടിയാണ് അവരുടെ വാക്കുകളിൽ നിന്നും വെളിവാകുന്നത്. സത്യഭാമ അപമാനിച്ച കറുത്ത നിറമുള്ളവർക്കും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കും എല്ലാ അവകാശങ്ങൾക്കും വേണ്ടി പോരാടി നേടിയെടുത്ത പുരോഗമന ചരിത്രമാണ് കേരളത്തിനുള്ളത്’- മന്ത്രി പറഞ്ഞു.
കല ആരുടേയും കുത്തകയല്ല. ആർഎൽവി രാമകൃഷ്‌ണന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു. ഈ അവസരത്തിൽ സത്യഭാമ പ്രസ്‌താവന പിൻവലിച്ച് ആർഎൽവി രാമകൃഷ്‌ണനോടും സാംസ്‌കാരിക കേരളത്തോടും മാപ്പ് പറയണമെന്നും മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു.
അതേസമയം, അധിക്ഷേപ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണ് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവർ മേക്കപ്പിട്ട് വൃത്തിയാക്കണമെന്നും സത്യഭാമ പറഞ്ഞു. കലോൽസവത്തിൽ പല കുട്ടികളും മേക്കപ്പിന്റെ ബലത്തിലാണ് രക്ഷപ്പെടുന്നതെന്നും സത്യഭാമ ആരോപിച്ചു. ആർഎൽവി രാമകൃഷ്‌ണനെതിരായ ജാതി അധിക്ഷേപത്തിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് സത്യഭാമ വീണ്ടും വിവാദ പ്രസ്‌താവനയുമായി രംഗത്തെത്തിയത്.
താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഒട്ടും കുറ്റബോധം ഇല്ലെന്നും സത്യഭാമ പറഞ്ഞു. കറുത്ത കുട്ടികൾ തന്റെ അടുത്ത് ഡാൻസ് പഠിക്കാൻ വന്നാൽ അവരോട് മൽസരിക്കാൻ പോകേണ്ടെന്ന് പറയുമെന്നും സൗന്ദര്യത്തിന് മാർക്ക് ഉണ്ടെന്നും സത്യഭാമ പറഞ്ഞു.
Most Read| സുപ്രീം കോടതി താക്കീത്; തിരഞ്ഞെടുപ്പ് ബോണ്ടിലെ എല്ലാ വിവരങ്ങളും കൈമാറി എസ്ബിഐ