തിരുവനന്തപുരം: തുടർച്ചയായി വിവാദങ്ങളിൽ അകപ്പെട്ട് കേരള സാഹിത്യ അക്കാദമി. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയാണ് വിമർശനവുമായി ഒടുവിൽ രംഗത്തെത്തിയത്. സർക്കാരിനായി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അക്കാദമി അപമാനിച്ചെന്നാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം. വിവാദങ്ങളിൽ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും രംഗത്തെത്തി.
ശ്രീകുമാരൻ തമ്പി പറഞ്ഞത് ഗൗരവമുള്ള കാര്യമാണ്. അദ്ദേഹത്തെ നേരിൽക്കണ്ട് സംസാരിക്കും. വസ്‌തുതകൾ മനസിലാക്കി പരിഹരിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. സർക്കാരിനായി കേരളഗാനം എഴുതി നൽകിയതിന് ശേഷം അക്കാദമിയിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്നാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം.
സച്ചിദാനന്ദനും അക്കാദമി സെക്രട്ടറിയുമാണ് ഗാനം എഴുതാൻ ആവശ്യപ്പെട്ടത്. തുടർന്ന് കേരളഗാനം ക്ഷണിക്കുന്നുവെന്ന് ചാനലുകളിൽ പരസ്യം നൽകി. 3000ലധികം പാട്ടെഴുതിയ താൻ ഒരു ഗദ്യ കവിക്ക് മുന്നിൽ അപമാനിതനായെന്നും അദ്ദേഹം പറഞ്ഞു. താൻ അപമാനിക്കപ്പെട്ടതിന് സാംസ്‌കാരിക മന്ത്രി ഉത്തരം പറയണമെന്നും ശ്രീകുമാരൻ തമ്പി ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, കേരളഗാന വിവാദത്തിൽ പ്രതികരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ രംഗത്തെത്തി. ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്നും അദ്ദേഹത്തിന്റെ ഗാനത്തിൽ ക്ളീഷെ പ്രയോഗങ്ങൾ ഉണ്ടായിരുന്നുവെന്നും പറഞ്ഞ സച്ചിദാനന്ദൻ, പാട്ടിൽ തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നും പറഞ്ഞു.
ബികെ ഹരിനാരായണന്റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് വരുത്താൻ ഹരിനാരായണൻ തയ്യാറായി. ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെ സംഭാവനകളെയല്ല നിരാകരിച്ചതെന്നും, ഒരു പ്രത്യേക ഗാനം മാത്രമാണ് നിരാകരിച്ചതെന്നും സച്ചിദാനന്ദൻ വ്യക്‌തമാക്കി. പാട്ട് നിരാകരിച്ച കാര്യം അറിയിച്ചോ എന്ന് ചോദിക്കേണ്ടതുണ്ട്. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചെന്നാണ് കരുതുന്നത്. തുടർച്ചയായ ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ ചില ശക്‌തികൾ ഉണ്ടോയെന്ന് സംശയിക്കുന്നതായും സച്ചിദാനന്ദൻ പറഞ്ഞു.
ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് ശ്രീകുമാരൻ തമ്പിയുടെ വെളിപ്പെടുത്തലും വന്നിരിക്കുന്നത്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്‌ട്ര സാഹിത്യോൽസവത്തിൽ പ്രഭാഷണം നടത്തിയതിന് ലഭിച്ച തുച്ഛമായ പ്രതിഫലത്തെ കുറിച്ചാണ് വിമർശനം നടത്തിയത്. രണ്ടു മണിക്കൂർ സംസാരിച്ചതിന് വെറും 2,400 രൂപ നൽകിയെന്നായിരുന്നു ചുളിക്കാടിന്റെ ആക്ഷേപം.
Most Read| 31 വർഷങ്ങൾക്ക് ശേഷം ഗ്യാന്‍വാപി മസ്‌ജിദിൽ ആരാധന നടത്തി ഹൈന്ദവർ