ന്യൂഡെൽഹി: ചില മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ഉണ്ടാകുന്ന വർഗീയ സ്വരം രാജ്യത്തിന് ചീത്തപ്പേര് ഉണ്ടാക്കുമെന്ന് സുപ്രീം കോടതി. കഴിഞ്ഞ വർഷം ഡെൽഹിയിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായി എന്ന ആരോപണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ പ്രസ്‌താവന. രാജ്യ തലസ്‌ഥാനത്ത് നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെടുത്തി ‘കോവിഡ് വർഗീയ ബ്രാൻഡിംഗ്’ ആരോപിക്കപ്പെടുന്ന മാദ്ധ്യമ റിപ്പോർട്ടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ളതായിരുന്നു ഹരജി.
“പ്രശ്‌നം എന്താണെന്നാൽ, ഈ രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ഒരു വിഭാഗം മാദ്ധ്യമങ്ങൾ വർഗീയ കോണിലൂടെയാണ് കാണിക്കുന്നത്. അതാണ് പ്രശ്‌നം. ഇത് രാജ്യത്തിന് ചീത്തപ്പേര് ഉണ്ടാവാൻ കാരണമാകും,”- ചീഫ് ജസ്‌റ്റിസ് എൻവി രമണ പറഞ്ഞു. സോഷ്യൽ മീഡിയകൾക്ക് യാതൊരു ഉത്തരവാദിത്വ ബോധവും ഇല്ലായെന്നും ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയുടെ പേര് എടുത്തു പറഞ്ഞുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി.
വെബ് പോർട്ടലുകൾ നൽകുന്ന റിപ്പോർട്ടുകളെയും സുപ്രീം കോടതി വിമർശിച്ചു. “വെബ് പോർട്ടലുകൾ ‘ശക്‌തരായവരുടെ’ വാക്കുകൾ മാത്രം കേൾക്കുകയും ജഡ്‌ജിമാർക്കും സർക്കാർ സ്‌ഥാപനങ്ങൾക്കുമെതിരെ യാതൊരു ഉത്തരവാദിത്തവുമില്ലാതെ എന്തും എഴുതുകയും ചെയ്യുന്നു. വെബ് പോർട്ടൽ ആശങ്കപ്പെടുന്നത് അത്തരം ആളുകളുടെ കാര്യത്തിൽ മാത്രമാണ്, അല്ലാതെ ജഡ്‌ജിമാരെയോ സർക്കാർ സ്‌ഥാപനങ്ങളെയോ സാധാരണക്കാരോ കുറിച്ചോർത്തല്ല, അതാണ് ഞങ്ങളുടെ അനുഭവം,”- കോടതി പറഞ്ഞു.
ആർക്ക് വേണമെങ്കിലും യൂട്യൂബ് ചാനൽ ആരംഭിക്കാവുന്ന സാഹചര്യമാണ് ഉള്ളത്. വെബ് പോർട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാർത്തകളാൽ നിറഞ്ഞിരിക്കുകയാണ്. അധികാരത്തിൽ ഇരിക്കുന്നവരുടെ ശബ്‌ദം മാത്രമാണ് അവർ കേൾക്കുന്നതെന്നും സ്വകാര്യ മാദ്ധ്യമങ്ങൾ എന്ത് കാണിച്ചാലും അതിലൊരു വർഗീയ വശമുണ്ടാകുമെന്നും ജസ്‌റ്റിസ് എൻവി രമണ ചൂണ്ടിക്കാട്ടി. ഇത്തരം യൂട്യൂബ് ചാനലുകൾക്കും വെബ് പോർട്ടലുകൾക്കും എതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നും കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു.
ചീഫ് ജസ്‌റ്റിസ് ഉന്നയിച്ച ആശങ്ക കൂടി പരിഗണിച്ച് പുതിയ ഐടി ചട്ടങ്ങൾ തയ്യാറാക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. പുതിയ ഐടി ചട്ടങ്ങൾ ചോദ്യം ചെയ്‌ത് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹരജികളും സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന കേന്ദ്രത്തിന്റെ ഹരജിയോടൊപ്പം ഈ ഹരജിയും ആറാഴ്‌ച കഴിഞ്ഞ് പരിഗണിക്കും.
Most Read: ഐഡ ചുഴലിക്കാറ്റ്; ന്യൂയോർക്കിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് മേയർ