ന്യൂഡെൽഹി: കഴിഞ്ഞ വർഷം മാർച്ചിൽ തബ്‌ലീഗ് സമ്മേളന സമയത്ത് കോവിഡ് വ്യാപനത്തിന് കാരണമായതായി ചൂണ്ടിക്കാണിച്ച് അടച്ചുപൂട്ടിയ നിസാമുദ്ദീൻ മർകസിലെ മസ്‌ജിദ്, റമദാനിൽ പോലും തുറക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ.
നിയന്ത്രണങ്ങളിൽ ഇളവു വേണമെന്നും ഇസ്‌ലാമിക വിശ്വാസികൾക്കിത് റമദാൻ സമയമാണെന്നും അതിനാൽ മസ്‌ജിദ് തുറക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡെൽഹി വഖഫ് ബോർഡാണ് കോടതിയെ സമീപിച്ചത്. എന്നാൽ, എല്ലാ മത കൂടിച്ചേരലുകളും ദുരന്ത നിവാരണ ചട്ട പ്രകാരം തലസ്‌ഥാനത്ത് നിരോധിക്കപ്പെട്ടിരിക്കുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയിൽ വ്യക്‌തമാക്കിയത്.
മസ്‌ജിദ് തുറന്നു കൊടുക്കാമെന്ന് ചൊവ്വാഴ്‌ച നിലപാടെടുത്ത ശേഷമാണ് സർക്കാർ ഈ വിഷയത്തിൽ മലക്കം മറിഞ്ഞത്. തബ്‌ലീഗ് സമ്മേളനത്തിന് പിന്നാലെയാണ് കഴിഞ്ഞ വർഷം ദക്ഷിണ ഡെൽഹിയിലെ ബംഗ്‌ളിവാലി മസ്‌ജിദ് അടച്ചുപൂട്ടിയത്.
അതേ സമയം, കോവിഡ് വ്യാപനം രൂക്ഷമായ ഉത്തരാഖണ്ടിലെ ഹരിദ്വാറിൽ നടക്കുന്ന മഹാ കുംഭമേള തടസമില്ലാതെ തുടരുമെന്ന് ഭാരവാഹികൾ വ്യക്‌തമാക്കി. ഇതുവരെ 10 ലക്ഷം പേർ സ്‌നാനം ചെയ്യാനായി കുംഭമേളയിൽ എത്തിയെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ പിഴ ചുമത്താൻ തീരുമാനമുണ്ടെങ്കിലും വൻ ജനക്കൂട്ടമായതിനാൽ ‘പിഴചുമത്തൽ‘ സാധിക്കാത്ത സ്‌ഥിതിതിയാണെന്ന് പൊലീസ് പറയുന്നു.
Most Read: കുംഭമേള; മത നേതാക്കളടക്കം നൂറുകണക്കിന് പേര്‍ കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്