ന്യൂഡെൽഹി: ഒന്‍പത് മത നേതാക്കളടക്കം കുംഭമേളയില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ കോവിഡ് പോസിറ്റീവായതായി ബിബിസി റിപ്പോര്‍ട്. ചൊവ്വാഴ്‌ച ശേഖരിച്ച 20000 സാംപിളുകളില്‍ 110 പേര്‍ കോവിഡ് പോസിറ്റീവായെന്നാണ് കുംഭമേളയുടെ കോവിഡ് ടെസ്‌റ്റിങ് സെല്‍ ബിബിസിയോട് പ്രതികരിച്ചത്.
തിങ്കളാഴ്‌ച 184 പേര്‍ക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചിരുന്നു. ഹരിദ്വാറില്‍ വച്ച് നടന്ന കുംഭമേളയില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഭാഗമായത്. രണ്ട് മാസത്തോളം നീളുന്ന മേളയുടെ ഭാഗമായി 30 ലക്ഷത്തിലധികം പേര്‍ ഗംഗാസ്‌നാനം ചെയ്‌തുവെന്നും ബിബിസി റിപ്പോര്‍ട് വിശദമാക്കുന്നു.
രോഗബാധ സ്‌ഥിരീകരിച്ചവരെ ഐസൊലേറ്റ് ചെയ്‌തെന്നും ചിലരെ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് റിപ്പോര്‍ട്. ഒന്‍പത് മുഖ്യ മത നേതാക്കള്‍ക്കും രോഗം സ്‌ഥിരീകരിച്ചതായി കുംഭമേളയുടെ ഹെല്‍ത്ത് ഓഫീസറായ ഡോ അര്‍ജുന്‍ സെന്‍ഗാര്‍ ബിബിസിയോട് വിശദമാക്കി.
14 ഹിന്ദു ഗ്രൂപ്പുകളുടെ നേതാവായ നരേന്ദ്ര ഗിരി, ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള പ്രമുഖരും കോവിഡ് പോസിറ്റീവായി. അതേസമയം കുംഭമേള നടത്തരുതെന്ന് നേരത്തെ ആരോഗ്യ വിദഗ്‌ധര്‍ ആവശ്യപ്പെട്ടിരുന്നതാണ്.
ഗംഗാ മാതാവിന്റെ അനുഗ്രഹത്താല്‍ കോവിഡ് ഉണ്ടാവില്ലെന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് കഴിഞ്ഞ ദിവസം എഎന്‍ഐയോട് പ്രതികരിച്ചത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമായിരുന്നു കുംഭമേളയിലേക്ക് പ്രവേശനം. എന്നാല്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ അധികൃതർക്ക് സാധിച്ചില്ലെന്നാണ് ബിബിസി റിപ്പോര്‍ട്.
Kerala News: മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; വി മുരളീധരൻ