ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡിലെ കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന നടത്തിയ ലാബുകളുടെ കൂടുതല്‍ തട്ടിപ്പുകൾ അന്വേഷണ ഏജൻസി പുറത്തു വിട്ടു. കോവിഡ് ടെസ്‌റ്റ് നടത്തിയതായി ലാബിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില പേരുകള്‍ കുംഭമേളയില്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത വ്യക്‌തികളുടേതാണ് എന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തി.
ടെസ്‌റ്റ് നടത്തുന്നതിന് വേണ്ടി ഒന്നിലധികം ആളുകള്‍ക്ക് ഒരൊറ്റ മൊബൈല്‍ നമ്പറും വിലാസവും ഫോമുമാണ് ലാബ് അധികൃതര്‍ ഉപയോഗിച്ചത്. ആരെയും പരിശോധിക്കാതെ കോവിഡ് പരിശോധന നടത്തിയതായും ലാബുകള്‍ രേഖപ്പെടുത്തി.
കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് അഞ്ച് ഡയഗ്‌നോസ്‌റ്റിക് സ്‌ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ വീടുകളിലും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തിയ പരിശോധനയിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. നോവസ് പാത് ലാബ്, ഡിഎൻഎ ലാബ്‌സ്, മാക്‌സ് കോർപറേറ്റ് സർവീസ്, ഡോ. ലാൽ ചന്ദനി ലാബ്‌സ്, നൽവ ലബോറട്ടറീസ് തുടങ്ങിയ സ്‌ഥാപനങ്ങളിലും ഉന്നത ഉദ്യോഗസ്‌ഥരുടെ വീടുകളിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.
വ്യാജ കോവിഡ് പരിശോധന നടത്തിയ ലാബുകള്‍ക്കെതിരെ പോലീസ് കേസ് ഫയല്‍ ചെയ്‌തതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചത്. കുംഭമേളയില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധനയും ആര്‍ടി-പിസിആര്‍ പരിശോധനയും നടത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കരാർ നൽകിയ ലാബുകൾ ആവശ്യമായ പരിശോധനകള്‍ നടത്താതെ വ്യാജ എന്‍ട്രികള്‍ രേഖപ്പെടുത്തുകയും വ്യാജ ബില്ലുകള്‍ തയ്യാറാക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇതിനകം ലാബുകള്‍ക്ക് 3.4 കോടി രൂപ ഭാഗികമായി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഹരിദ്വാറിലെ പോസിറ്റിവിറ്റി നിരക്ക് 5.3 ശതമാനത്തോളം എത്തിയ സമയത്ത് ലാബുകളുടെ റിപ്പോർട്ടിൽ 0.18 ശതമാനം മാത്രമായിരുന്നു കാണിച്ചിരുന്നത്. കുംഭമേളയ്‌ക്ക് ശേഷമാണ് സംസ്‌ഥാനത്തെ കോവിഡ് മരണങ്ങളില്‍ പകുതിയും നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുംഭമേള അവസാനിച്ച് ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ 1.3 ലക്ഷം പുതിയ കോവിഡ് കേസുകള്‍ രജിസ്‌റ്റർ ചെയ്തെന്നാണ് കണക്കുകള്‍ പറയുന്നത്.
ഹരിദ്വാറിലെ കുംഭ മേളയില്‍ പങ്കെടുത്ത സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കൂടാതെ രണ്ടായിരത്തിലധികം വരുന്ന സന്യാസിമാര്‍ക്കും രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു. 13 സന്യാസി വിഭാഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. കാര്യങ്ങള്‍ കൈവിട്ടുപോയപ്പോൾ കുംഭമേള പ്രതീകാത്‌മകമായി നടത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്യാസി സമൂഹത്തെ അറിയിക്കുകയായിരുന്നു.
Read also: ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്‌സിന് ഇന്ത്യയിൽ അനുമതി