ന്യൂഡെൽഹി : രാജ്യത്ത് ഇന്ന് കോവിഡ് മഹാമാരിക്ക് ഒരു വയസ് തികയും. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ചൈനയിലെ വുഹാനിൽ നിന്നും കേരളത്തിലെ തൃശൂരിൽ എത്തിയ ആൾക്ക് ആദ്യമായി ഇന്ത്യയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ശേഷം കോവിഡിനെതിരായി രാജ്യം നടത്തിയ പോരാട്ടത്തിൽ മറ്റ് പല വികസിത രാജ്യങ്ങളേക്കാളും മുന്നിലാണ് ഇന്ത്യയുടെ സ്‌ഥാനം.
തൃശൂരിലേക്ക് വുഹാനിൽ നിന്നും എത്തിയ വിദ്യാർഥിക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ പിന്നാലെ വുഹാനിൽ നിന്നുമെത്തിയ മറ്റ് 2 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചു. തുടർന്ന് മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എത്തിയ ആളുകളിൽ കോവിഡ് സ്‌ഥിരീകരിച്ചു തുടങ്ങിയതിന് പിന്നാലെ രാജ്യം അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾക്ക് തുടക്കം കുറിക്കുകയായിരുന്നു.
മറ്റ്വി കസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് നേരിടാനുള്ള അടിസ്‌ഥാന സൗകര്യങ്ങളുടെ പിന്‍ബലം ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ത്യയിൽ വളരെ കുറവായിരുന്നു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ കോവിഡിനെ ഫലപ്രദമായി നേരിട്ട രാജ്യങ്ങളുടെ പട്ടികയില്‍ പക്ഷേ ഇന്ത്യക്ക് മുന്നിൽ തന്നെ ഇടമുണ്ട്. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ വികസിത രാജ്യങ്ങള്‍ തിരിച്ചടി നേരിട്ടപ്പോള്‍ ഇന്ത്യ നേടിയ നേട്ടം വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ട വീര്യം വെളിവാക്കുന്നുണ്ട്.
കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിടാൻ സാധിച്ചതിനൊപ്പം തന്നെ മറ്റ് പല രാജ്യങ്ങളെയും സഹായിക്കാനും ഇന്ത്യക്ക് ഈ പ്രതിസന്ധി ഘട്ടത്തിൽ കഴിഞ്ഞിട്ടുണ്ട്. ഏകദേശം 150 രാജ്യങ്ങൾക്ക് സഹായമെത്തിച്ച ഇന്ത്യയിൽ കോവിഡ് പിടിമുറുക്കി ഒരു വർഷം കഴിയുന്ന സാഹചര്യത്തിൽ 2 കോവിഡ് വാക്‌സിനുകളാണ് ആളുകൾക്ക് വിതരണം ചെയ്യുന്നത്. ഇതിനോടകം തന്നെ 2.3 ദശലക്ഷം ആളുകൾക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞു. ഇനി വരുന്ന മാസങ്ങളിൽ പ്രായമായവർ ഉൾപ്പടെ രാജ്യത്തെ ഏകദേശം 300 ദശലക്ഷം ആളുകൾക്ക് വാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ രാജ്യം.
Read also : താങ്ങുവിലയിൽ വർധനയെന്ന് കേന്ദ്രം; നിരാഹാര സമരം പിൻവലിച്ച് അണ്ണാ ഹസാരെ