പൂനെ: കേന്ദ്രത്തിനെതിരെ നടത്താനിരുന്ന നിരാഹാര സത്യാഗ്രഹം റദ്ദാക്കി അണ്ണാ ഹസാരെ. ബിജെപി നേതാവും മഹാരാഷ്‌ട്ര മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യത്തിലായിരുന്നു ഹസാരെയുടെ പ്രഖ്യാപനം. കർഷകരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് താന്‍ കേന്ദ്രത്തിന് അയച്ച കത്തിന് അനുകൂല മറുപടി ലഭിച്ചുവെന്നും അതിനാൽ നിരാഹാര സത്യാഗ്രഹം റദ്ദാക്കുന്നുവെന്നും ഹസാരെ പറഞ്ഞു.
‘നിരവധി പ്രശ്‌നങ്ങള്‍ക്കായി ഞാന്‍ പ്രക്ഷോഭം നയിച്ചിട്ടുണ്ട്. സമാധാനപരമായി സമരം നടത്തുന്നത് ഒരു കുറ്റമല്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കുന്നു. വിളകള്‍ക്ക് കൃത്യമായ വില കിട്ടാത്തത് കാരണം ഇന്ത്യയിലെ പല കർഷകരും ആത്‌മഹത്യ ചെയ്യുകയാണ്. എന്നാൽ താങ്ങുവില വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരിക്കുന്നു. താങ്ങുവിലയില്‍ അമ്പത് ശതമാനം വര്‍ധനവുണ്ടാകുമെന്ന് കേന്ദ്രം എനിക്ക് ഉറപ്പു നല്‍കി’, ഹസാരെ പറഞ്ഞു.
സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാത്തതിനെ തുടർന്നാണ് അണ്ണാ ഹസാരെ സമര രംഗത്ത് സജീവമാകാൻ തീരുമാനിച്ചിരുന്നത്. 2018 മുതല്‍ താന്‍ ആവശ്യം ഉന്നയിക്കുന്നെന്നും കേന്ദ്രം ഇത് ശ്രദ്ധിക്കുന്നില്ലെന്നും ഹസാരെ ആരോപിച്ചിരുന്നു. റലേഗന്‍ സിദ്ധിയിലെ യാദവ് ബാബ ക്ഷേത്രത്തില്‍ ജനുവരി 30 മുതല്‍ നിരാഹാര സമരം ആരംഭിക്കാനായിരുന്നു പദ്ധതി.
Read also: മുന്‍നിര പ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി ആദ്യ ആഴ്‌ചമുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് കേന്ദ്രനിർദേശം