മുംബൈ: മഹാരാഷ്‍ട്ര സര്‍ക്കാരിനെതിരെ പ്രഖ്യാപിച്ചിരുന്ന നിരാഹാര സമരത്തില്‍ നിന്നും പിൻമാറി സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പന അനുവദിക്കാനുള്ള മഹാരാഷ്‌ട്ര സർക്കാരിന്റെ തീരുമാനത്തിന് എതിരെയാണ് അണ്ണാഹസാരെ നിരാഹാരം പ്രഖ്യാപിച്ചിരുന്നത്.
”മഹാരാഷ്‍ട്ര സര്‍ക്കാരിന്റെ വൈന്‍ പോളിസിക്കെതിരായി നിരാഹാരസമരം ഇരിക്കാനുള്ള തീരുമാനത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് പിൻമാറുന്നു. ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറി അയച്ച ഒരു കത്ത് എനിക്ക് ലഭിച്ചു. പോളിസി നടപ്പാക്കുന്നതിന് മുമ്പായി ജനങ്ങളുടെ തീരുമാനം കണക്കിലെടുക്കും എന്ന് കത്തില്‍ അദ്ദേഹം ഉറപ്പ് നല്‍കുന്നുണ്ട്,”-അണ്ണാ ഹസാരെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിനെതിരെ ഫെബ്രുവരി 14 മുതല്‍ നിരാഹാര സമരം ആരംഭിക്കും എന്നായിരുന്നു അണ്ണാ ഹസാരെ പറഞ്ഞിരുന്നത്. വിഷയത്തിൽ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കത്തയക്കുകയും ചെയ്‌തിരുന്നു.
‘മുന്നറിയിപ്പ് നല്‍കി കൊണ്ട് ഒരു കത്ത് ഞാന്‍ അയച്ചിരുന്നു. എന്നാല്‍ സംസ്‌ഥാന സര്‍ക്കാരില്‍ നിന്നും ഒരു മറുപടിയും ലഭിച്ചില്ല. കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും വൈന്‍ വില്‍പന അനുവദിച്ച സർക്കാർ തീരുമാനം നിര്‍ഭാഗ്യകരവും ഭാവിതലമുറക്ക് അപകടകരവുമാണ്. വിഷയത്തിൽ അനിശ്‌ചിതകാല നിരാഹാര സമരത്തിലേക്ക് പോകാനാണ് എന്റെ തീരുമാനം. അത് ഞാന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെയും ഉപമുഖ്യമന്ത്രി അജിത്ത് പവാറിനെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല’- എന്നാണ് ഹസാരെ നേരത്തെ വ്യക്‌തമാക്കിയിരുന്നത്.
ബിജെപിയുടെയും മറ്റ് സംഘടനകളുടെയും വിമര്‍ശനങ്ങള്‍ കണക്കിലെടുക്കാതെയാണ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വൈന്‍ വില്‍ക്കാനുള്ള സർക്കാർ തീരുമാനം. കടയുടെ പരിസരം, ദൂരപരിധി എന്നിവ ഉള്‍പ്പെടെ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന വിവിധ വ്യവസ്‌ഥകള്‍ അപേക്ഷകന്‍ പാലിച്ചതിന് ശേഷമായിരിക്കും ലൈസന്‍സ് അനുവദിക്കുകയെന്ന് എക്‌സൈസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ വ്യക്‌തമാക്കി.
Read also: എല്ലാ സൂചികകളിലും കേരളം ഒന്നാമത്, വിമർശിക്കാനുള്ള യോഗ്യത യോഗിക്കില്ല; യെച്ചൂരി