ന്യൂഡെൽഹി: കേരളത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമർശത്തിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തെ വിമർശിക്കാനുള്ള യോഗ്യത യോഗിക്ക് ഇല്ലെന്നും, എല്ലാ സൂചികകളിലും കേരളം ഒന്നാമതാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം കേരളത്തിനെതിരായ പ്രസ്‌താവനയിൽ താൻ ഉറച്ചു നിൽക്കുന്നതായി യോഗി ആദിത്യനാഥ് വ്യക്‌തമാക്കി. ഓരോ വോട്ടും സൂക്ഷിച്ച് ചെയ്യണമെന്നും, തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടാൽ യുപി കേരളമോ, കശ്‌മീരോ, ബംഗാളോ ആയി മാറുമെന്നാണ് യോഗി ആദ്യം പറഞ്ഞത്. ഈ പ്രസ്‌താവനയിൽ താൻ ഉറച്ചു നിൽക്കുന്നതായും, ബംഗാളിലും കേരളത്തിലും നടക്കുന്നത് പോലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ യുപിയിൽ നടക്കുന്നില്ലെന്നും, സംസ്‌ഥാനത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് തന്റെ ചുമതലയാണെന്നും യോഗി പറഞ്ഞു.
യുപിയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സമാധാനപരമായാണ് അവസാനിച്ചത്. നേരത്തെ കലാപങ്ങൾ നടക്കുമായിരുന്നെന്നും, അരാജകത്വവും, ഗുണ്ടാപ്രചരണവും ഉണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ അതൊന്നും ഇല്ലെന്നും യോഗി വ്യക്‌തമാക്കി. അതേസമയം യുപിയിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
Read also: എന്റെ ജനങ്ങൾക്കുള്ള മുന്നറിപ്പ് എന്റെ ഉത്തരവാദിത്വം; യോഗി ആദിത്യനാഥ്