മുംബൈ: കഴിഞ്ഞ 7 മാസം കൊണ്ട് രാജ്യത്ത് സൃഷ്‌ടിക്കപ്പെട്ടത് 33,000 ടൺ കോവിഡ് അനുബന്ധ മാലിന്യം. 3,587 ടൺ മാലിന്യവുമായി മഹാരാഷ്‌ട്രയാണ് കോവിഡ് മാലിന്യം സൃഷ്‌ടിക്കുന്നതിൽ മുന്നിൽ. കേരളമാണ് രണ്ടാം സ്‌ഥാനത്ത് (3,300 ടൺ). കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 2020 ഒക്‌ടോബറിലാണ് ഏറ്റവും കൂടുതൽ മാലിന്യം (5,500 ടൺ) ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ മുതലുള്ള 7 മാസത്തെ കണക്കാണ് സിപിസിബി പുറത്തുവിട്ടിരിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി സിപിസിബി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മാലിന്യ സംസ്‌കരണ നടപടികൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി മെയ് മാസത്തിൽ കോവിഡ് 19 ബിഡബ്ള്യുഎം എന്ന മൊബൈൽ ആപ്പും അവതരിപ്പിച്ചു. 2020 ജൂലായിൽ രാജ്യത്തെ എല്ലാ നഗരസഭകളും സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും ആപ്പ് നിർബന്ധമായി ഉപയോഗിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഇതനുസരിച്ച് ലഭിച്ച വിവരങ്ങളാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കൈവശമുളളത്.
ജൂണിന് ശേഷം ഡിസംബർ വരെ രാജ്യത്തെ 198 അനുബന്ധ മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങളിലായി ആകെ 32,994 ടൺ മാലിന്യം സംസ്‌കരിച്ചതായാണ് കണക്കുകൾ. പിപിഇ കിറ്റുകൾ, മുഖാവരണങ്ങൾ, ഷൂ കവർ, ഗ്‌ളൗസ്, രക്‌തം പുരണ്ട മാലിന്യങ്ങൾ, ശരീരസ്രവം പുരണ്ട വസ്‌ത്രങ്ങൾ, പ്ളാസ്‌റ്റർ, കോട്ടൺ സ്വാബുകൾ, ബെഡുകൾ, ബ്ളഡ് ബാഗുകൾ, സിറിഞ്ച്, സൂചി എന്നിവയാണ് മാലിന്യങ്ങളിൽ അധികവും.
ഗുജറാത്താണ് 3,086 ടൺ മാലിന്യവുമായി മഹാരാഷ്‌ട്രക്കും കേരളത്തിനും പിന്നിൽ. തമിഴ്‌നാട് (2,806 ടൺ), ഉത്തർപ്രദേശ് (2,502 ടൺ), ഡെൽഹി (2,471 ടൺ), പശ്‌ചിമ ബംഗാൾ (2,095 ടൺ), കർണാടകം (2,026 ടൺ) എന്നിങ്ങനെയാണ് മറ്റു സംസ്‌ഥാനങ്ങളിലെ കോവിഡ് അനുബന്ധ മാലിന്യ കണക്ക്.
Read also: കോവിഡ് പരിശോധന 10 ലക്ഷം കടന്ന് കോഴിക്കോട് ജില്ല