കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിയെ കസ്‌റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി അടുത്ത ആഴ്‌ച കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്‌റ്റംസ് നോട്ടീസ് അയച്ചു. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഫോണുകളിൽ ഒന്ന് ഉപയോഗിക്കുന്നത് വിനോദിനിയാണെന്ന് കസ്‌റ്റംസ് പറയുന്നു.
1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചതെന്ന് കസ്‌റ്റംസ് കണ്ടെത്തി. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിൽ ഏറ്റവും വിലകൂടിയതാണ് ഈ ഫോൺ. സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും ഐഎംഇഐ നമ്പർ ഉപയോഗിച്ച് കസ്‌റ്റംസ് ഉപയോഗിച്ച ആളെ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
മേൽപ്പറഞ്ഞ വിവാദങ്ങൾ നടന്ന സമയത്ത് സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ ഭാര്യയായിരുന്ന വ്യക്‌തിക്ക് അതിന്റെ പങ്ക് ലഭിച്ചു എന്നത് സിപിഎമ്മിനേയും സര്‍ക്കാരിനേയും ഒരേപോലെ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണനും ഡോളര്‍ കടത്തിൽ പങ്കുണ്ടെന്ന് നേരത്തെ സ്വപ്‌ന സുരേഷ് രഹസ്യമൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ ഭാര്യക്ക് നേരെയുള്ള ആരോപണവും ഉയർന്ന് വരുന്നത്.
Read Also: ഡോളർ കടത്ത് കേസ്; വിദേശത്തുള്ളവരെ ചോദ്യം ചെയ്യാൻ കസ്‌റ്റംസ്