തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ് സ്ഥിതിചെയ്യുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ തീപ്പിടിത്തം. ഫയർ ഫോഴ്‌സ് എത്തി തീയണച്ചു. ഫയലുകളും കമ്പ്യൂട്ടറും കത്തിനശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആളപായമോ പരിക്കുകളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.
ചീഫ് പ്രോട്ടോകോൾ ഓഫീസറുടെ കാര്യാലയത്തിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് സൂചന. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എൻഐഎ ആവശ്യപ്പെട്ടത് ചീഫ് പ്രോട്ടോകോൾ ഓഫീസറോടായിരുന്നു. രാഷ്ട്രീയപ്രാധാന്യമുള്ള ഫയലുകൾ കൈകാര്യം ചെയ്യുന്ന അതീവ സുരക്ഷാ മേഖലയാണിവിടം. കമ്പ്യൂട്ടറിൽ നിന്നുള്ള ഷോർട് സർക്യൂട്ടാണ് തീ പടരാൻ കാരണമെന്നാണ് വിലയിരുത്തൽ.
പ്രധാനപ്പെട്ട ഫയലുകളൊന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി വ്യക്തമാക്കിയത്. ഓഫീസിലെ ജീവനക്കാരിൽ ഒരാൾക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാൽ സമ്പർക്കത്തിലേർപ്പെട്ട മറ്റു ജീവനക്കാർ നിരീക്ഷണത്തിൽ പോയി. രണ്ട് പേർ മാത്രമേ ഇന്ന് ജോലിക്ക് എത്തിയിരുന്നുള്ളൂ. അപകടം നടന്നയുടൻ ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചതിനാൽ പെട്ടെന്ന് തന്നെ തീയണക്കാൻ കഴിഞ്ഞു. തീപ്പിടിത്തമുണ്ടായ മുറിയിൽ പ്രധാനപ്പെട്ട ഫയലുകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
പ്രോട്ടോകോൾ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത് ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.