നിലമ്പൂർ: മതിൽമൂല കോളനിയിൽ പ്രളയം നാശം വിതച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷം തികഞ്ഞിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. 2018 ഓഗസ്‌റ്റിലെ പ്രളയം കോളനിയിലെ 52 ഓളം കുടുംബങ്ങൾക്കാണ് തീരാ ദുരിതം നൽകിയത്. 25 ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച വീടുകളുടെ നിർമാണം പോലും തുടങ്ങാതെ ദുരിതം അനുഭവിക്കുകയാണിവർ.
2018ലെ പ്രളയം മതിൽമൂല കോളനിക്കാർക്ക് എന്നും നടുക്കുന്ന ഒരോർമയാണ്. അന്ന് കാഞ്ഞിരപ്പുഴയിലൂടെ ഒഴുകിയെത്തിയ മലവെള്ളം നിരവധി കുടുംബങ്ങളുടെ വീടും സമ്പാദ്യവുമെല്ലാം വിഴുങ്ങിയാണ് ഒഴുകിയത്. മലവെള്ളം കോളനിയുടെ സംരക്ഷണ ഭിത്തിയും കടന്ന് കോളനികളിലേക്ക് ഇരച്ചെത്തിയതോടെ 52 കുടുംബങ്ങളാണ് പ്രാണനും കൊണ്ട് ഓടിയത്. രാത്രി വടംകെട്ടിയും പുഴയിൽ സാഹസികമായി ഇറങ്ങിയുമാണ് പലരെയും ഇക്കരെ എത്തിച്ചിരുന്നത്.
എന്നാൽ, മലവെള്ളം അതിശക്‌തമായി ഒഴുകിയതോടെ രക്ഷാപ്രവർത്തനം നിലയ്‌ക്കുകയായിരുന്നു. ഇതോടെ നിരവധിപേർ അക്കരെ കോളനിയിൽ തന്നെ കുടുങ്ങിപോവുകയും ചെയ്‌തിരുന്നു. അന്ന് കോളനി സന്ദർശിച്ച മന്ത്രിമാരും ജനപ്രതിനിധികളും ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പ് നൽകിയിരുന്നു. അകമ്പാടം കണ്ണംകുണ്ടിൽ 34 ആദിവാസി കുടുംബങ്ങൾക്ക് 25 ഏക്കർ സ്‌ഥലവും നൽകിയിരുന്നു.
അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ ഭൂമിയുടെ ആധാരവും നൽകിയിരുന്നു. 2019 അവസാനിക്കുമ്പോഴേക്ക് പുനരധിവാസം ഉറപ്പുവരുത്തുമെന്നും അന്ന് സ്‌ഥലം സന്ദർശിച്ച കളക്‌ടർ, ഡെപ്യൂട്ടി കളക്‌ടർ എന്നിവർ പറഞ്ഞിരുന്നു. എന്നാൽ, അതിൽ ഒൻപത് വീടുകളുടെ നിർമാണം ഇപ്പോഴാണ് പൂർത്തിയായതെന്നും അവയുടെ താക്കോൽ ഇതുവരെയും അധികൃതർ കൈമാറിയിട്ടില്ലെന്നും കോളനി വാസികൾ പറഞ്ഞു. 25 കുടുംബങ്ങളുടെ വീട് നിർമാണവും എങ്ങുമെത്തിയില്ല.
നിലവിൽ കനത്ത മഴയിൽ പോലും പ്ളാസ്‌റ്റിക്ക് ഷീറ്റ് കൊണ്ടു കെട്ടിയ ഷെഡിനുള്ളിലാണ് ഇവർ കഴിയുന്നത്. രോഗികളും കുട്ടികളും ഉൾപ്പടെയുള്ളവർ ഇതിനുള്ളിലാണ് കഴിഞ്ഞുപോകുന്നത്. ശക്‌തമായ ഒരു മഴ വന്നാൽ ഇവർക്ക് ഇപ്പോഴും ഭയമാണ്. ആകെയുള്ള ഈ ഷെഡും മഴയെടുക്കുമോ എന്നോർത്ത്.
Read Also: വിനോദ സഞ്ചാര നൈപുണ്യ വികസന പദ്ധതി; പട്ടികയിൽ ഇടംപിടിച്ച് ബേക്കൽകോട്ടയും