കാസർഗോഡ്: ടൂറിസം വകുപ്പിന്റെ വിനോദ സഞ്ചാര നൈപുണ്യ വികസന പദ്ധതിയിൽ ഇടംപിടിച്ച് ബേക്കൽ കോട്ടയും. രാജ്യത്തെ 44 പ്രദേശങ്ങളിലാണ് നൈപുണ്യ വികസന പദ്ധതി നടപ്പിലാക്കുന്നത്. സംസ്‌ഥാനത്തു നിന്ന് ബേക്കൽ കോട്ടയെ കൂടാതെ തിരുവനന്തപുരം പത്‌മനാഭസ്വാമി ക്ഷേത്രമാണ് പട്ടികയിൽ ഇടം പിടിച്ചത്.
ദേശീയ വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ സംസ്‌ഥാന വിനോദ സഞ്ചാര വകുപ്പാണ് നൈപുണ്യ വികസന പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്രം സാമ്പത്തിക സഹായവും അനുവദിക്കും. വിനോദ സഞ്ചാര മേഖലയുടെ ആഭ്യന്തര, രാജ്യാന്തര വികസന സാധ്യതകൾ പ്രയോജനപ്പെടുത്താനും തദ്ദേശീയരായ ആളുകൾക്ക് തൊഴിൽ നേടാനും പദ്ധതി വഴി പരിശീലനം നൽകും.
സംരംഭകത്വം, ഡ്രൈവിങ്, ഷോപ്പ് കീപ്പർ, ഗൈഡ്, ഫ്രണ്ട് ഓഫിസ് അസോസിയേറ്റ്‌സ് തുടങ്ങിയവയ്‌ക്കാണ് പരിശീലനം നൽകുക. കൂടാതെ, ചരിത്രപരമായി പ്രാധാന്യമുള്ള ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ബോധവൽക്കരണവും നൽകും. പദ്ധതിയുടെ ഭാഗമായി ഓരോ പ്രദേശത്തിനും അനുയോജ്യമായ വിശദമായ പദ്ധതിരേഖ അമർപ്പിക്കേണ്ടത് സംസ്‌ഥാന സർക്കാരാണ്. അതനുസരിച്ചായിരിക്കും കേന്ദ്രം സാമ്പത്തിക സഹായം അനുവദിക്കുക.
Read Also: എതിരഭിപ്രായക്കാരോട് പകയില്ല, പുറത്തുവരുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്ക്; കെഎം ഷാജി