മലയാള സിനിമയുടെ അന്നുവരെയുള്ള സമവാക്യങ്ങളെല്ലാം തിരുത്തിയെഴുതിയ പ്രിയ സംവിധായകന്‍ ഐ ശശിയുടെ ഓര്‍മകളില്‍ സിനിമാ ലോകം. മലയാളസിനിമക്ക് അതുല്യ സംഭാവനകള്‍ നല്‍കിയ സംവിധായകന്‍ ഐ വി ശശി ഓര്‍മയായിട്ട് ഇന്ന് മൂന്നു വര്‍ഷം തികയുന്നു. മലയാളി അന്നോളം കണ്ട ചലച്ചിത്രാനുഭവങ്ങളെ എല്ലാം പൊളിച്ചെഴുതിയ സംവിധായകന്റെ ഓര്‍മക്ക് മുന്നില്‍ പ്രിയ താരം മമ്മൂട്ടി ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ചു.
കലാസംവിധായകനായി സിനിമയിലേക്ക് എത്തി പിന്നീട് സംവിധായകനായി മാറിയ ഐ വി ശശിയുടെ സിനിമാ ലോകത്തേക്കുള്ള കടന്ന് വരവ് പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ട് തന്നെയായിരുന്നു. കലാമൂല്യമുള്ള സിനിമകളെ തന്റെ കാന്‍വാസില്‍ ജനകീയമാക്കി മാറ്റാനുള്ള മാന്ത്രിക വിദ്യയില്‍ വിജയിച്ച സംവിധായകനായിരുന്നു അദ്ദേഹം. 1975ലെ ‘ഉല്‍സവം’ മുതല്‍ 2009ലെ ‘വെള്ളിത്തൂവല്‍’ വരെയുള്ള സിനിമകള്‍ അതിനുദാഹരണമാണ്.
Read Also: പ്രീമിയര്‍ ലീഗില്‍ ഇന്ന് തീപാറും; മാഞ്ചസ്‌റ്ററും ചെല്‍സിയും നേര്‍ക്കുനേര്‍
പൊതുവേദികളില്‍ മിതഭാഷിയായി സ്വയം അവതരിപ്പിക്കുമ്പോഴും കലയിലൂടെ ഇത്രയും സംസാരിച്ച മറ്റൊരു കലാകാരനെ നമുക്ക് വേറെ കണ്ടെത്താന്‍ കഴിയില്ല. ‘അവളുടെ രാവുകളി’ലും ‘ഇണ’യിലും ‘മൃഗയ’യിലുമെല്ലാം കാലം അവഗണിച്ച മനുഷ്യരുടെ മുഖവും മനസ്സും തിരഞ്ഞുപിടിച്ച് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. എന്തിനേറെ പറയുന്നു, വില്ലന്‍ വേഷങ്ങളില്‍ വേരുറച്ച ഉമ്മറിനെ തന്റെ ആദ്യചിത്രത്തിലെ നായകനാക്കിയതും മലയാള സിനിമയിലെ അലിഖിത നിയമങ്ങളെയെല്ലാം അദ്ദേഹം കാറ്റില്‍ പറത്തിയായിരുന്നു. 2017 ഒക്‌ടോബര്‍ 24നാണ് അദ്ദേഹം നമ്മോട് വിടപറഞ്ഞത്.
34 വര്‍ഷത്തെ സിനിമകളില്‍ 37 വേഷങ്ങളില്‍ തനിക്ക് സമ്മാനിച്ച അതുല്യ സാംവിധായകന് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ചു. 1981ല്‍ റിലീസായ ‘തൃഷ്‌ണ’ മുതല്‍ 2006ലെ ‘ബല്‍റാം vs താരാദാസ്’ വരെയുള്ള 37 വേഷങ്ങളിലാണ് ഐ വി ശശി മമ്മൂട്ടിയെ തിരശ്ശീലയില്‍ എത്തിച്ചത്.
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ സിനിമകളാണ് ഐ വി ശശി സംവിധാനം ചെയ്‌തത്. ദേശീയ പുരസ്‌കാര ജേതാവായ അദ്ദേഹത്തെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി സംസ്‌ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു. തന്റേതായ ശൈലിയിലൂടെയും വേറിട്ട സംവിധാന രീതിയിലൂടെയും മലയാള സിനിമാ ചരിത്രത്തില്‍ ഇടം കണ്ടെത്തിയ സാംവിധായകന് സിനിമാസ്വാദകരും ഇന്ന് പ്രണാമം അര്‍പ്പിക്കുകയാണ്.
National News: വുഹാനിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് ഒക്‌ടോബർ 30ന്