വിവാദങ്ങൾക്കൊടുവിൽ എം ജി സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ നിന്നും കെആർ മീര രാജിവെച്ചു . അപേക്ഷിക്കാതെയാണ് പദവി തന്നിലേക്ക് എത്തിച്ചേർന്നതെന്നും രാജി സംബന്ധിച്ച ഇ-മെയിൽ വൈസ് ചാൻസലർക്ക് അയച്ചുകഴിഞ്ഞെന്നും അവർ പറഞ്ഞു. കൂടുതൽ വിവാദങ്ങൾക്ക് താൽപര്യമില്ലായെന്നും അവർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഈ വർഷം അവസാനത്തോടെ പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘ കമ്മ്യൂണിസ്റ്റ് അമ്മൂമ്മ ‘ എന്ന നോവലിന്റെ തിരക്കുകളിൽ മുഴുകിയ നേരത്തെ ഇത്തരം വിവാദങ്ങളിൽ തനിക്ക് കൂടുതൽ സമയം കളയാനില്ല എന്നാണ് അവർ ഫേസ്ബുക്കിൽ കുറിച്ചത്. എഴുത്ത് തുടരുന്ന കാലം വരെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ രാഷ്ട്രീയനിയമങ്ങൾ സ്വീകരിക്കാൻ തയ്യാറല്ലെന്നാണ് തീരുമാനമെന്ന് അവർ നിലപാടെടുത്തു. ഈ നിയമനത്തിന് രാഷ്രീയമാനം കൽപ്പിക്കാൻ കഴിയാതിരുന്നത് തന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് എന്ന് സമ്മതിക്കുന്നു എന്നും അവർ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.
കെ ആർ മീരയ്ക്ക് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിയമനം നൽകിയത് ചട്ടങ്ങൾ പാലിക്കാതെയാണെന്നുള്ള വിമർശനങ്ങൾ പലകോണിൽ നിന്നും ഉയർന്ന വന്ന സാഹചര്യത്തിൽ അവരുടെ രാജിക്ക് പ്രസക്തി ഏറെയാണ്. വിദഗ്ദ്ധ സമിതി നൽകിയ പേരുകൾ വെട്ടി പകരം ഇവരുടെ പേര് ഉൾക്കൊള്ളിച്ചു എന്നായിരുന്നു ആരോപണത്തിന്റെ കാതൽ. ഇതിനെത്തുടർന്നാണ് വിശദീകരണവുമായി എഴുത്തുകാരി തന്നെ നേരിട്ടെത്തിയത്.