മുംബൈ : ബോളിവുഡ് നടി കങ്കണ റണൗട്ട് ഇന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയെ സന്ദര്‍ശിക്കും. ശിവസേനയുമായുള്ള പ്രശ്‌നങ്ങളും തന്റെ ഓഫീസ് പൊളിച്ചുനീക്കിയത് സംബന്ധിച്ചുള്ള കാര്യങ്ങളും ഗവര്‍ണറുമായുള്ള കൂടികാഴ്‌ചയിൽ സംസാരിക്കും. ഒപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ പരാമര്‍ശത്തിന്റെ പേരില്‍ കേസെടുത്തതും ചര്‍ച്ച ചെയ്യും.
നടിയും ശിവസേനയുമായി നടന്നുകൊണ്ടിരിക്കുന്ന രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് നടുവിലാണ് കങ്കണ ഇപ്പോള്‍ ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചിരിക്കുന്നത്. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചു നീക്കിയ കെട്ടിടത്തിന്റെ ഭാഗം ഇനി പുതുക്കി പണിയില്ല എന്നാണ് കങ്കണ വ്യക്തമാക്കിയത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് ബോളിവുഡ് മാഫിയയുമായി ബന്ധമുണ്ടെന്ന് കങ്കണ ആരോപിച്ചതിന് പിന്നാലെയാണ് ശിവസേനയുമായുള്ള പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ഈ ആരോപണത്തിന്റെ പേരില്‍ മുംബൈ വിഖ്‌റോളി പോലീസ് സ്റ്റേഷനില്‍ അഡ്വ. നിതിന്‍ മനെ പരാതി നല്‍കിയിരുന്നു. കങ്കണയുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ മുംബൈയിലെ ഓഫീസ് കെട്ടിടം അനധികൃത നിര്‍മ്മാണം ആണെന്നും അത് പൊളിച്ചു നീക്കണമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ ഉത്തരവിടുന്നത്. പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് പതിപ്പിച്ചിരുന്നു എന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. എന്നാല്‍ അതിന് മറുപടി ഒന്നും ലഭിച്ചില്ല എന്നും ആ സാഹചര്യത്തിലാണ് തുടര്‍നടപടികളിലേക്ക് കടന്നത് എന്നുമാണ് കോര്‍പ്പറേഷന്റെ വാദം. തുടര്‍ന്ന് കങ്കണ കെട്ടിടം പൊളിക്കുന്നതിന് എതിരെ ഹരജി നല്‍കുകയും ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തിന് പിന്നാലെയാണ് കങ്കണയുടെ പല പരാമര്‍ശങ്ങളും വിവാദമായത്. പാക് അധീന കശ്മീരിന് സമാനമായ അവസ്ഥയാണ് മുംബൈയില്‍ എന്നതാണ് വിവാദമായ കങ്കണയുടെ ആദ്യ പരാമര്‍ശം. ഇതിനെ തുടര്‍ന്ന് നിരവധി പ്രശ്നങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.