കണ്ണൂർ: സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്‌ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് പരീക്ഷാ കൺട്രോളർ പുറത്തേക്ക്. കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ പിജെ വിൻസന്റ് രാജിവെക്കുമെന്ന് ഉറപ്പായി. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. രാജിക്കത്ത് വൈസ് ചാൻസിലർക്ക് ഇന്ന് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.
സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യ പേപ്പറാണ് 2020തിലേതിന് സമാനമായി ആവർത്തിക്കപ്പെട്ടത്. കഴിഞ്ഞ കൊല്ലത്തെ അതേ ചോദ്യപേപ്പർ ഉപയോഗിച്ച് വർഷം മാത്രം മാറ്റിയാണ് പരീക്ഷ നടത്തിയത്.
സംഭവം വിവാദമായതോടെ സർവകലാശാല പരീക്ഷകൾ റദ്ദാക്കിയിരുന്നു. ചോദ്യ പേപ്പർ ആവർത്തിച്ച സംഭവം പഠിക്കാൻ അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. പരീക്ഷാ ചോദ്യ പേപ്പർ തയ്യാറാക്കിയ അധ്യാപകർക്കെതിരെ അന്വേഷണവും നടക്കുകയാണ്.
അതേസമയം യൂണിവേഴ്സിറ്റി ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്ന നിലപാട് ഗവർണർ കടുപ്പിച്ചതോടെയാണ് പരീക്ഷാ കൺട്രോളറുടെ രാജിയെന്ന തീരുമാനത്തിലേക്ക് ഇപ്പോഴെത്തിയത്. പേപ്പർ തയ്യാറാക്കുന്നതിലെ വീഴ്‌ചയുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ നിവേദനം നല്‍കിയിരുന്നു.
Most Read: ശങ്കരനാരായണന്റെ മരണം; തിങ്കളാഴ്‌ച വൈകിട്ട് 5.30ന് സംസ്‌കാരം, അനുശോചിച്ച് നേതാക്കൾ