പാലക്കാട്: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണന്റെ (90) ഭൗതിക ശരീരം തിങ്കളാഴ്‌ച വൈകിട്ട് 5.30ന് തൃശൂരിലെ കുടുംബവീട്ടിൽ സംസ്‌കരിക്കും. ഉച്ചയ്‌ക്ക് രണ്ടുമണിവരെ മൃതദേഹം പാലക്കാട്ടെ വസതിയിൽ പൊതുദർശനത്തിനു വയ്‌ക്കും. 2.30 മുതൽ 3.30 വരെ പാലക്കാട് ഡിസിസി ഓഫിസിലും പൊതുദർശനം ഉണ്ടാകും.
ശേഷം തൃശൂരിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം കുടുംബവീട്ടിൽ സംസ്‌കരിക്കും. ആറു സംസ്‌ഥാനങ്ങളിൽ ഗവർണറും എകെ ആന്റണി, കെ കരുണാകരൻ മന്ത്രിസഭകളിൽ അംഗവുമായിരുന്ന കെ ശങ്കരനാരായണൻ പക്ഷാഘാതം പിടിപെട്ട് ഒന്നര വർഷത്തിലേറെയായി ചികിൽസയിലായിരുന്നു. ഞയറാഴ്‌ച രാത്രി 8.55ന് പാലക്കാട് ശേഖരീപുരം കാവ് സ്ട്രീറ്റിൽ ‘അനുരാധ’ എന്ന വീട്ടിൽവെച്ചായിരുന്നു അന്ത്യം. മരണസമയത്ത് മകളും മരുമകനും പേരക്കുട്ടികളും വികെ ശ്രീകണ്‌ഠൻ എംപിയും ഒപ്പമുണ്ടായിരുന്നു.
നാഗാലൻഡ്, ജാർഖണ്ഡ്, മഹാരാഷ്‌ട്ര, അസം, അരുണാചൽപ്രദേശ്, ഗോവ എന്നീ ആറു സംസ്‌ഥാനങ്ങളിൽ ഗവർണറായിരുന്ന ഏക മലയാളി എന്ന ബഹുമതി ഇദ്ദേഹത്തിന്റെ പേരിലാണ്. കേരളത്തിൽ വിവിധ മന്ത്രിസഭകളിലായി കൃഷി, ധനം, എക്‌സൈസ് തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായിട്ടുണ്ട് ഇദ്ദേഹം. തൃത്താല, ശ്രീകൃഷ്‌ണപുരം, ഒറ്റപ്പാലം, പാലക്കാട് മണ്ഡലങ്ങളിൽ നിന്നാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്.
അടിയന്തരാവസ്‌ഥക്കാലത്ത് കോൺഗ്രസ് പിളർന്നപ്പോൾ രൂപം കൊണ്ട സംഘടനാ കോൺഗ്രസിന്റെ സംസ്‌ഥാന പ്രസിഡണ്ടായി. 1976ൽ സംഘടനാ കോൺഗ്രസ്, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു. 1986 മുതൽ 2001 വരെയുള്ള ദീർഘകാലയളവിൽ യുഡിഎഫ് കൺവീനറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയൻ, നിയസഭാ സ്‌പീക്കർ എംബി രാജേഷ്, കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖനേതാക്കൾ ഓർമകുറിപ്പുകളിലൂടെ അനുശോചനം രേഖപ്പെടുത്തി.
Most Read: 9000 കോടിയുടെ ‘റൂബി’ ഡയമണ്ട് ലേലത്തിന്