പാലക്കാട്: കരിപ്പൂർ വിമാനത്താവള സ്വർണക്കടത്ത് കേസിലെ പ്രതികളെ പാലക്കാട് ജില്ലയിലെ കൊപ്പത്തും തെളിവെടുപ്പിന് എത്തിച്ചു. പ്രതികളായ കുലുക്കല്ലൂർ കൈപ്പാലത്തൊടി മുഹമ്മദ് സഫീർ (29), മുളിയൻകാവ് കൊല്ലരുതൊടി സുഹൈൽ (19) എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഇരുവരും ചെർപ്പുളശ്ശേരി സംഘത്തിൽ ഉണ്ടായിരുന്നവരാണ്.
കഴിഞ്ഞ 21ന് കോഴിക്കോട് രാമനാട്ടുകരയിൽ നടന്ന വാഹനാപകടത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തുന്ന സ്വർണക്കടത്ത് സംഘത്തിന്റെ സംഘട്ടനം പുറത്തുവന്നത്. കേസിൽ നിലവിൽ 50 പേരെയാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഇതിൽ ചെർപ്പുളശ്ശേരി സംഘത്തിൽപ്പെട്ട 15 പേരിൽ അഞ്ചുപേർ വാഹനാപകടത്തിൽ മരിച്ചിരുന്നു. സംഘത്തിലെ എട്ടുപേരെ പോലീസ് പിടികൂടി. ഒളിവിൽ പോയ മുഹമ്മദ് സഫീറും സുഹൈലും ദിവസങ്ങൾക്ക് മുമ്പാണ് മഞ്ചേരി കോടതിയിൽ കീഴടങ്ങിയത്.
തുടർന്ന് ഇന്നലെയാണ് ഇരുവരെയും കുലുക്കല്ലൂരിലെ അവരുടെ വീടുകളിലും സുഹൈലിന്റെ കൊപ്പത്തുള്ള സ്‌ഥാപനത്തിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പ്രതികൾ ഉപയോഗിച്ചിരുന്ന ഫോൺ അന്വേഷണ സംഘം സുഹൈലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷ്‌റഫിന്റെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Most Read: ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്