കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിന്റെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നെടിയിരുപ്പ് സ്വദേശികളായ ആറും കൊണ്ടോട്ടിക്കാരായ നാലും പേർക്കാണ് ഇന്ന് രോഗം സ്ഥീരീകരിച്ചത്. മൂന്നു പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. അപകടത്തിന് ശേഷമുള്ള രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുന്നൂറോളം പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവർക്കുള്ള കോവിഡ് പരിശോധനകൾ പലയിടത്തായി നടക്കുന്നുണ്ട്.
വിമാനാപകടം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. അതിനെതുടർന്ന് നാട്ടുകാരും പോലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി ആളുകളാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, അസി. കളക്ടർ വിഷ്ണു രാജ് പെരിന്തൽമണ്ണ സബ് കളക്ടർ കെ. എസ്. അഞ്ജു എന്നിവർക്കും ഇവരുടെ പേർസണൽ സ്റ്റാഫ്, കുടുംബാംഗങ്ങൾ ഉൾപ്പെടെ 21 പേരിൽ കോവിഡ് ബാധ കണ്ടെത്തിയിരുന്നു. മലപ്പുറം എസ് പി അബ്ദുൽ കരീം, പെരിന്തൽമണ്ണ എ എസ് പി ഹേമലത എന്നിവർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരുമായുള്ള സമ്പർക്ക സാധ്യത കണക്കിലെടുത്താണ് മുഖ്യമന്ത്രി, 7 മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവർ നിരീക്ഷണത്തിൽ പോയത്.