ചെന്നൈ: അട്ടിമറി നടന്നെന്ന് ഉറപ്പിച്ച കവരപ്പേട്ട ട്രെയിൻ അപകടത്തിൽ സ്‌റ്റേഷൻ മാസ്‌റ്റർ ഉൾപ്പടെ നാലുപേരെ വീണ്ടും ചോദ്യം ചെയ്യും. സ്‌റ്റേഷൻ മാസ്‌റ്റർ, സൂപ്രണ്ട്, ഗേറ്റ് കീപ്പർ, കൊടി വീശാൻ ചുമതലയുണ്ടായിരുന്നയാൾ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് സമൻസ് നൽകി.
കവരപ്പേട്ട അപകടം അട്ടിമറിയാണെന്ന് ഉറപ്പിച്ചതോടെയാണ് റെയിൽവേയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്. മുൻ ജീവനക്കാരെയും ഏതെങ്കിലും കാരണത്താൽ പിരിച്ചുവിട്ടവരെയും ചോദ്യം ചെയ്യും. അപകട സമയത്ത് ഈ സ്‌ഥലത്തിന്റെ പരിധിയിൽ ഉണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
പാളത്തിലെ മെയിൻ ലൈൻ- ലൂപ് ലൈൻ ജങ്ഷൻ ബോൾട്ടുകളും നട്ടുകളും അഴിഞ്ഞതാണ് അപകടകാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗൂഢാലോചനാ വകുപ്പും കേസിൽ ഉൾപ്പെടുത്തി. റെയിൽവേ പോലീസിൽ ഡിഎസ്‌പി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
കാര്യമായ പരിശീലനം ലഭിക്കാത്തവർക്ക് ബോൾട്ട് അഴിക്കാനാകില്ലെന്നാണ് നിഗമനം. അതിനാൽ, പുറത്തുനിന്നുള്ളവരല്ല ഇത് ചെയ്‌തതെന്നാണ് വിലയിരുത്തൽ. അപകടത്തിൽപ്പെട്ട ബാഗ്‌മതി എക്‌സ്‌പ്രസിന് തൊട്ടു മുൻപ് ചെന്നൈ- സൂലൂർപ്പെട്ട് സബേർബൻ ട്രെയിൻ ഈ വഴി കടന്നുപോയിരുന്നു. മൂന്ന് മിനിറ്റിനുള്ളിൽ ഇതേ പാലത്തിലൂടെയെത്തിയ ബാഗ്‌മതി എക്‌സ്‌പ്രസ് ലൂപ് ലൈനിലേക്ക് കയറി നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.
മൂന്ന് മിനിറ്റിനുള്ളിൽ നട്ടുകൾ അഴിച്ചുമാറ്റാനാകില്ലെന്നും റെയിൽവേ കണ്ടെത്തി. വിദഗ്‌ധരായ ജീവനക്കാർ ശ്രമിച്ചിട്ടും 11 മിനിറ്റോളം വേണ്ടിവന്നു. മൈസൂരു- ദർഭംഗ ബാഗ്‌മതി എക്‌സ്‌പ്രസ് 11ന് രാത്രിയാണ് ചരക്ക് ട്രെയിനിന്റെ പിന്നിൽ ഇടിച്ചുകയറി അപകടമുണ്ടായത്. 19 പേർക്ക് പരിക്കേറ്റിരുന്നു. ആകെ 1360 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തിൽ 13 കോച്ചുകൾ പാളംതെറ്റി. മൂന്ന് കോച്ചുകൾക്ക് തീപിടിക്കുകയും ചെയ്‌തു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!