ന്യൂഡെൽഹി: കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു നൽകി. ഇന്ന് രാവിലെ 6.26നാണ് ക്ഷേത്രവാതിലുകൾ ആചാരാനുഷ്‌ഠാങ്ങളോടും, വേദമന്ത്രങ്ങളോടും കൂടി തുറന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നാണ് കേദാർനാഥ് ക്ഷേത്രം. ഇന്ന് രാവിലെ ക്ഷേത്രം തുറന്നതിന് പിന്നാലെ കൊടും തണുപ്പിലും വൻ ഭക്‌തജന തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. അതേസമയം തന്നെ മെയ് 8ആം തീയതി ബദരീനാഥ് ക്ഷേത്രവും ഭക്‌തർക്കായി തുറന്നു നൽകും. എന്നാൽ ഗംഗോത്രി ധാം, യമുനോത്രി ധാം എന്നിവയുടെ കവാടങ്ങൾ അക്ഷയ തൃതീയ ദിനത്തിൽ തുറന്നിരുന്നു.
ഇതോടെ ചാർ ധാം യാത്ര 2022ന് തുടക്കമായിരുന്നു. കോവിഡിനെ തുടർന്ന് 2 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ വാർഷിക തീർഥാടനം നടത്തുന്നത്. കൂടാതെ കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടത്തുക. പ്രതിദിന തീർഥാടക പരിധി കേദാർനാഥ് ക്ഷേത്രത്തിൽ 12,000 ആയും, ബദരീനാഥ് ക്ഷേത്രത്തിൽ 15,000 ആയും നിലനിർത്തിയിട്ടുണ്ട്. അതേസമയം ചാർ ധാം യാത്രക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ടോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ നിർബന്ധമല്ലെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: ഡിഐജിയെ സല്യൂട്ട് ചെയ്‌തില്ല; 15 പോലീസുകാർക്ക് എതിരെ നടപടി