കണ്ണൂർ: ഡിഐജിയെ സല്യൂട്ട് ചെയ്‌തില്ലെന്ന് ആരോപിച്ചു പോലീസുകാർക്കെതിരെ നടപടി. കണ്ണൂർ ടൗൺ, സിറ്റി, എടക്കാട് സ്‌റ്റേഷനുകളിലെ 15 പോലീസുകാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 7 ദിവസം തുടർച്ചയായി ഡിഐജി ഓഫിസിലെ പാറാവ് ഡ്യൂട്ടിയിലേക്ക് മാറ്റിയാണ് നടപടി എടുത്തത്. ഇന്നലെ ആയിരുന്നു സംഭവം.
ഇന്നലെ ഉച്ചക്ക് 12 മണിയോടെ ഡിഐജി രാഹുൽ ആർ നായർ ക്യാമ്പ് ഓഫിസിൽ നിന്നും ഡിഐജി ഓഫിസിലേക്ക് പോകുന്ന വഴി കണ്ണൂർ കോർപറേഷന് മുന്നിലുണ്ടായിരുന്ന പോലീസുകാർ സല്യൂട്ട് ചെയ്‌തില്ലെന്നാണ് പരാതി. കോർപറേഷൻ ഓഫിസിന് മുന്നിൽ ആ സമയത്ത് കുടുംബശ്രീ പ്രവർത്തകരും പ്രതിപക്ഷ അംഗങ്ങളും മേയർ ടിഒ മോഹനനെ ഉപരോധിച്ചിരുന്നു.
സംഘർഷത്തെ തുടർന്നായിരുന്നു പ്രദേശത്ത് പോലീസിനെ വിന്യസിച്ചിരുന്നത്. കണ്ണൂർ ടൗൺ, സിറ്റി, എടക്കാട് സ്‌റ്റേഷനുകളിലെ പോലീസുകാരാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഈ സമയത്തായിരുന്നു ഡിഐജി അതുവഴി കടന്നുപോയത്. എന്നാൽ, സംഘർഷത്തിനിടയിൽ ഡിഐജി കടന്നുപോയത് ശ്രദ്ധയിൽ പെട്ടില്ലെന്നാണ് പോലീസുകാരുടെ വിശദീകരണം. അതിനിടെ യൂണിയൻ ഇടപെട്ട് ഒരു ദിവസത്തെ ശിക്ഷാ ഇളവ് പോലീസുകാർക്ക് നൽകിയെന്നും സൂചനയുണ്ട്.
Most Read: കെഎസ്ഇബി തർക്ക പരിഹാരം; ഊർജ സെക്രട്ടറി വിളിച്ച ചർച്ച ഇന്ന് നടന്നേക്കും