കണ്ണൂർ: 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെ കണ്ണൂരിൽ പോസ്‌റ്റർ പ്രതിഷേധം. കോൺഗ്രസ് സെക്രട്ടറി കെസി വേണുഗോപാലിന് എതിരെയാണ് പ്രതിഷേധം. കണ്ണൂർ ശ്രീകണ്‌ഠപുരത്തെ കോൺഗ്രസ് ഓഫിസിന് മുന്നിലാണ് പോസ്‌റ്ററുകൾ പതിപ്പിച്ചത്. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
‘അഞ്ച് സംസ്‌ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ’ എന്നാണ് പോസ്‌റ്ററിലെ വാചകം. കൂടാതെ, ‘പെട്ടി തൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ’ എന്നും പോസ്‌റ്ററിൽ പരാമർശിച്ചിട്ടുണ്ട്. മുൻ കേന്ദ്ര മന്ത്രിയും രാജസ്‌ഥാനിൽ നിന്നുള്ള രാജ്യസഭ അംഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംഘടനാ ചുമതലയുമുള്ള ജനറൽ സെക്രട്ടറിയാണ് കെസി വേണുഗോപാൽ.
അതേസമയം, തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നേതൃ മാറ്റത്തിനുള്ള ആവശ്യവും ശക്‌തമായിരിക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കൾ. നെഹ്റു കുടുംബം മുന്നോട്ട് വെക്കുന്ന ഒരു ഫോർമുലയും അംഗീകരിക്കേണ്ടതില്ലെന്ന് ഡെൽഹിയിൽ ഗുലാം നബി ആസാദ് വസതിയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഒന്നിന് പിന്നാലെ ഒന്നായി ഓരോ തിരഞ്ഞെടുപ്പിലും തോറ്റ് തുന്നംപാടുന്ന സാഹചര്യത്തിൽ നേതൃത്വം മാറിയേ തീരൂ എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം.
അധ്യക്ഷ സ്‌ഥാനത്ത് നിന്ന് നെഹ്റു കുടുംബം പിൻമാറണം. അധ്യക്ഷ സ്‌ഥാനം സോണിയ ഗാന്ധി ഒഴിഞ്ഞാൽ രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്‌ഥാനത്തേക്ക് കൊണ്ടുവരുമെന്നും നേതാക്കൾ പറഞ്ഞു. മല്ലികാർജുന ഖാർഗയെ പാർലമെന്ററി പാർട്ടി നേതാവാക്കാനും ആലോചനയുണ്ട്. സംഘടന ജനറൽ സെക്രട്ടറി സ്‌ഥാനത്തും അഴിച്ചുപണി വേണം. പഞ്ചാബിലെ തോൽവിയടക്കം ചൂണ്ടിക്കാട്ടി പ്രവർത്തക സമിതിയിൽ കെസി വേണുഗോപാലിനെതിരെ നിലപാട് ശക്‌തമാക്കാനും ഗ്രൂപ്പ് 23 നേതാക്കൾ തീരുമാനിച്ചു.
Most Read: മെലിറ്റോപ്പോൾ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയി