കീവ്: മെലിറ്റോപ്പോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയതായി യുക്രൈൻ ആരോപിച്ചു. മേയർ ഇവാൻ ഫെഡൊറോവിനെ വെള്ളിയാഴ്‌ചയാണ് റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയതെന്ന് യുക്രൈൻ പാർലമെന്റ് അറിയിച്ചു. യുക്രൈന്റെ തെക്കുഭാഗത്തുള്ള നഗരമാണ് മെലിറ്റോപ്പോൾ.
പത്ത് പേരടങ്ങുന്ന സംഘമാണ് മേയറെ തട്ടിക്കൊണ്ട് പോയതെന്നും നഗരത്തിലെ രക്ഷാ കേന്ദ്രത്തിൽ വിതരണ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനിടെ ആയിരുന്നു സംഭവമെന്നും അധികൃതർ പറഞ്ഞു. യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലൻസ്‌കിയും തട്ടിക്കൊണ്ട് പോകൽ സ്‌ഥിരീകരിച്ചിട്ടുണ്ട്.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് മെലിറ്റോപ്പോൾ. കുറച്ച് ദിവസം മുൻപ് റഷ്യക്കെതിരായ പ്രതിഷേധ റാലിയിൽ പങ്കെടുത്ത ഒരാളെയും റീജിയണൽ കൗൺസിലിലെ ഒരംഗത്തെയും റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് ഇവരെ വിട്ടയക്കുകയും ചെയ്‌തിരുന്നു.
Most Read: ടാറ്റൂ ആർട്ടിസ്‌റ്റ് സുജേഷിനെതിരെ പരാതിയുമായി വിദേശവനിതയും