കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹെക്കോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്‌തു. എന്നാൽ, പരോളില്ലാതെ 25 വർഷം കഠിന തടവിന് ഉത്തരവിട്ടു.
അതേസമയം, രണ്ടാം പ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായി അനുശാന്തിയുടെ അപ്പീൽ തള്ളിയ കോടതി, വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചു. കേസിലെ ഒന്നാം പ്രതിയായ നിനോയുടെ വധശിക്ഷ ശരിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹരജിയും കോടതി പരിഗണിച്ചിരുന്നു.
ജസ്‌റ്റിസുമാരായ പിബി സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. 2014 ഏപ്രിൽ 16നാണ് നിനോ മാത്യു, തന്റെ പെൺസുഹൃത്തിന്റെ ഭർതൃമാതാവിനെയും മൂന്ന് വയസായ കുഞ്ഞിനേയും വീട്ടിൽക്കയറി വെട്ടി കൊലപ്പെടുത്തിയത്. ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം തുഷാരത്തിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകൾ സ്വാസ്‌തിക (4) എന്നിവരാണ് മരിച്ചത്.
കൊലപാതകം, കൊലപാതകശ്രമം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു പ്രതികൾക്ക് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നവരായിരുന്നു നിനോ മാത്യുവും അനുശാന്തിയും. ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയമായി. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസങ്ങൾ ഒഴിവാക്കാനായിരുന്നു കൊലപാതകം. ഇരുവരും കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തുകയും നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും വിധിക്കുകയായിരുന്നു.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും