കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച ജിഷ വധക്കേസിലും ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലും പ്രതികളുടെ വധശിക്ഷ പുനഃപരിശോധിക്കാനൊരുങ്ങി ഹൈക്കോടതി. ഇതിനായി മിറ്റിഗേഷൻ ഇൻവെസ്‌റ്റിഗേഷന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ വധശിക്ഷയിൽ ഇളവ് കൊണ്ടുവരുന്നതിനാണ് മിറ്റിഗേഷൻ അന്വേഷണം. കേരളത്തിൽ ആദ്യമായാണ് ഒരു കേസിൽ മിറ്റിഗേഷൻ അന്വേഷണത്തിന് ഉത്തരവിടുന്നത്.
ജസ്‌റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്‌റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവിറക്കിയത്. പ്രതികളുടെ മാനസികനില ഉൾപ്പടെയുള്ള മറ്റു പശ്‌ചാത്തലങ്ങൾ കൂടി പരിഗണിക്കണമെന്ന സുപ്രീം കോടതിയുടെ മാർഗ നിർദ്ദേശത്തിലാണ് ഉത്തരവ്. പ്രതികളുടെ മാനസികനില, കുറ്റകൃത്യത്തിന് മുൻപും ശേഷവുമുള്ള സാമൂഹിക-സാമ്പത്തിക പശ്‌ചാത്തലം, നേരത്തെ ഇവർ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ നേരിട്ടിട്ടുണ്ടോ എന്നിവ പരിശോധിക്കും.
കൂടാതെ, ഇരു കേസുകളിലെ പ്രതികളുടെ സ്വഭാവത്തെ കുറിച്ച് റിപ്പോർട് സമർപ്പിക്കണമെന്നും ജയിൽ വകുപ്പിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും വധശിക്ഷയിൽ പുനഃപരിശോധന ആവശ്യമാണോയെന്ന് കോടതി തീരുമാനിക്കുക. കുറ്റവാളികളുടെ അഭിഭാഷകൻ വധശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടിരുന്നു.
ആറ്റിങ്ങൽ ഇരട്ടക്കൊല നടക്കുന്നത് 2014ൽ ആണ്. കേസിലെ പ്രതിയായ നിനോ മാത്യുവിനെ പൂജപ്പുര ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. നിനോ മാത്യു, തന്റെ പെൺസുഹൃത്തിന്റെ ഭർതൃമാതാവിനെയും മൂന്ന് വയസായ കുഞ്ഞിനേയും കൊലപ്പെടുത്തിയത്. 2016ൽ ആണ് ജിഷ വധക്കേസ് നടന്നത്. പ്രതി മുഹമ്മദ് അമീറുൽ ഇസ്‌ലാം വിയ്യൂർ ജയിലിലാണ് തടവിലുള്ളത്. നിയമ വിദ്യാർഥിയായ ജിഷയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
Most Read: ‘പാർട്ടി അമ്മയെ പോലെ, മകന് ആവശ്യമായത് നൽകും’; ഡികെ ശിവകുമാർ