തിരുവനന്തപുരം: ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ഫെബ്രുവരി ഒന്ന് മുതൽ സംസ്‌ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി പ്രകാരം, ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്‌തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പൊതുജനാരോഗ്യം മുൻനിർത്തി ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ ഉൾപ്പടെയുള്ള ഭക്ഷ്യ സ്‌ഥാപനങ്ങളിലെ പൊതുശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർക്ക് പുറമെ, ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരും പരിശോധനകളുടെ ഭാഗമാകും. ഹെൽത്ത് ഇൻസ്‌പെക്‌ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കും. ഇതുസംബന്ധിച്ച മാർഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കും. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലാതെ സ്‌ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി.
അതേസമയം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സുരക്ഷിത ഭക്ഷണമാണ് വിളമ്പുന്നതെന്ന് ഓരോ സ്‌ഥാപനവും ഉറപ്പ് വരുത്തണം. ഓരോ തദ്ദേശ സ്‌ഥാപന പരിധിയിലും ആരോഗ്യവകുപ്പിന് കീഴിൽ ഹെൽത്ത് ഇൻസ്‌പെക്‌ടറോ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറോ ഉണ്ട്. ആ പ്രദേശത്തെ പൊതുജനാരോഗ്യം ഉറപ്പ് വരുത്തുന്നതിൽ ഹെൽത്ത് ഇൻസ്‌പെക്‌ടർമാർക്ക് പ്രധാന പങ്കുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഇടപെടാനും ആരോഗ്യവകുപ്പിന്റെ അറിയിച്ച് നടപടി സ്വീകരിക്കാനും ഇവർക്ക് അധികാരം ഉണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്‌ഥാനത്ത് ആരോഗ്യവകുപ്പിന് കീഴിൽ 883 ഹെൽത്ത് ഇൻസ്‌പെക്‌ടർമാരും, 176 ഹെൽത്ത് സൂപ്പർവൈസർമാരും, 1813 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഗ്രേഡ് ഒന്നും, 1813 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഗ്രേഡ് രണ്ടുമുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിൽ 160ഓളം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥരും ഉണ്ട്. ഇവരുടെ സഹായം കൂടിയാകുമ്പോൾ ഭക്ഷ്യസ്‌ഥാപനങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്താനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
Most Read: ‘ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കൾ’; തന്നെ ‘ഹിന്ദു’ എന്ന് വിളിക്കണമെന്ന് ഗവർണർ