തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ പ്രോ വൈസ് ചാൻസലർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട് സമർപ്പിക്കും. സസ്‌പെൻഷനിലായ സെക്ഷൻ ഓഫീസറുടെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക. മറ്റ് വിദ്യാർഥികളുടെ മാർക്കുകളിലും തിരുത്തലുണ്ടായോ എന്നതിന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ പരീക്ഷാ കൺട്രോളറെ ചുമതലപ്പെടുത്തി.
കേരള സർവകലാശാലയുടെ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് പരീക്ഷയിലാണ് വൻ തിരിമറി നടന്നത്. ഒരു വിദ്യാർഥിയുടെ മാർക്കിലാണ് ആദ്യം തിരിമറി കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ 70ലേറെ വിദ്യാർഥികളുടെ മാർക്കിൽ തിരിമറി നടത്തിയതായി കണ്ടെത്തി. തുടർന്ന് പരീക്ഷാ വിഭാഗത്തിലെ സെക്ഷൻ ഓഫീസർ എ വിനോദിനെ കഴിഞ്ഞ ആഴ്‌ച സസ്‌പെൻഡ് ചെയ്‌തിരുന്നു.
മാർക്ക് കൂട്ടി നൽകുന്നതിന് ചില ജീവനക്കാർ വൻ തുക പ്രതിഫലം കൈപ്പറ്റിയതായും ആക്ഷേപമുണ്ട്. കംപ്യൂട്ടർ പാസ്‌വേഡ് ദുരുപയോഗം ചെയ്‌താണ് മാർക്കിൽ തിരിമറി നടത്തിയിരിക്കുന്നത്. പരീക്ഷാ ടാബുലേഷൻ സോഫ്റ്റ്‌വെയറിലെ പഴുതുകൾ ഉപയോഗിച്ചാണ് മാർക്ക് കൂട്ടിയത്.
മാർക്കിൽ മാറ്റം വരുത്താനുള്ള അധികാരം സെക്ഷൻ ഓഫീസർക്ക് കൈമാറിയതോടെയാണ് പാസ്‍വേഡ് കൈക്കലാക്കി ആർക്കും മാർക്കിൽ മാറ്റം വരുത്താവുന്ന സ്‌ഥിതി വന്നത്. 2008ലെ വിവാദ അസിസ്‌റ്റന്റ് പട്ടികയിലൂടെ ജോലി നേടിയ ആളാണ് നിലവിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്‌ഥൻ.
സസ്‌പെൻഷനിലായ ഉദ്യോഗസ്‌ഥൻ മറ്റ് നൂറോളം വിദ്യാർഥികളുടെ മാർക്ക് തിരുത്തി എന്ന വിവരം ഉൾപ്പടെയുള്ള കാര്യങ്ങൾ സർവകലാശാല രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ അധ്യയന വർഷം 380 കുട്ടികളുടെ മോഡറേഷൻ തെറ്റായി കൊടുത്തത് സോഫ്റ്റ്‌വെയർ പിശകാണെന്ന് ആയിരുന്നു കേരള സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
Also Read: വിദ്യാര്‍ഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി; ‘നവകേരളം യുവകേരളം’ പരിപാടിക്ക് ഇന്ന് തുടക്കം