കൊച്ചി: വിദ്യാർഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവകലാശാല ക്യാംപസുകളിലേക്ക്. മുഖ്യമന്ത്രിയുമായുള്ള വിദ്യാർഥികളുടെ ‘നവ കേരളം യുവ കേരളം’ സംവാദ പരിപാടിക്ക് ഇന്ന് കൊച്ചി ശാസ്‍ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തുടക്കമാകും.
സംവാദത്തില്‍ 200 വിദ്യാര്‍ഥികള്‍ നേരിട്ടും 1500 പേര്‍ ഓണ്‍ലൈനായും മുഖ്യമന്ത്രിയുമായി സംവദിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെടി ജലീല്‍ പരിപാടിയിൽ അധ്യക്ഷത വഹിക്കും.
കുസാറ്റിനു പുറമേ കേരള സാങ്കേതിക സര്‍വകലാശാല, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്‌റ്റഡീസ്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്‌റ്റഡീസ്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് എന്നീ അഞ്ച് സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സംവാദത്തിന്റെ ഭാഗമാകും.
ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് പരിപാടിയുടെ ചുമതല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു പരിപാടി സർവകലാശാലകളിൽ നടക്കുന്നത്. വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ വിദ്യാർഥികൾക്ക് ഒന്നര മണിക്കൂര്‍ സമയം അനുവദിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്തെ സർക്കാറിന്റെ നേട്ടങ്ങളെ കുറിച്ചും പുതിയ പരിഷ്‌കാരങ്ങളെ കുറിച്ചും ചർച്ചകൾ ഉണ്ടാകും. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയാണ് സംവാദം അവസാനിക്കുക.
Read Also: രാജസ്‌ഥാനിൽ 6-8 ക്ളാസുകളിലെ കുട്ടികൾ ഫെബ്രുവരി 8 മുതൽ സ്‌കൂളിലേക്ക്