കൊച്ചി: മുഖ്യമന്ത്രിയുമായുള്ള സർവലാശാല വിദ്യാർഥികളുടെ നവകേരളം യുവകേരളം സംവാദ പരിപാടിക്ക് കൊച്ചി ശാസ്‍ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തുടക്കമായി. അഞ്ച് സർവകലാശാലകളിൽ നിന്ന് തിരഞ്ഞെടുത്ത 200 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മികവിന്റെ കേന്ദ്രങ്ങൾ സൃഷ്‌ടിച്ച് കൂടുതൽ അവസരങ്ങൾ വിദ്യാർഥികൾക്ക് ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യമായാണ് ഇത്തരമൊരു പരിപാടി സർവകലാശാലകളിൽ നടക്കുന്നത്. വിഷയങ്ങൾ അവതരിപ്പിക്കാൻ ഒന്നര മണിക്കൂർ സമയമാണ് വിദ്യാർഥികൾക്ക് അനുവദിച്ചിരുന്നത്. വ്യത്യസ്‌തവും പുതുമയേറിയതുമായ നിരവധി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കുട്ടികൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.
പഠനത്തോടൊപ്പം ജോലി പരിചയം, കോഴ്‌സുകളുടെ കാലാനുസൃതമായ പരിഷ്‌കാരം, പരീക്ഷാ കലണ്ടറിന്റെ ഏകീകരണം, ട്രാൻസ്‌ജെൻഡർ സമൂഹത്തെയും അധ്യാപക ശ്രേണിയിലേക്ക് ഉയർത്തൽ തുടങ്ങിയവ വിദ്യാർഥികളുടെ നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ ആയിരുന്നു. എല്ലാ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കുറിച്ചെടുത്ത മുഖ്യമന്ത്രി നടപടിയെടുക്കുമെന്ന് ഉറപ്പും നൽകി.
നവകേരള നിർമാണത്തിൽ വിദ്യാർഥികളുടെയും യുവാക്കളുടെയും അഭിപ്രായങ്ങൾ ക്രോഡീകരിക്കലാണ് സംവാദ പരിപാടിയുടെ ലക്ഷ്യം. വിവിധ സർവകലാശാലകൾ കേന്ദ്രീകരിച്ചുള്ള പരിപാടിയുടെ ആദ്യഘട്ടമാണ് കുസാറ്റിൽ നടന്നത്. കുസാറ്റിനു പുറമേ കേരള സാങ്കേതിക സര്‍വകലാശാല, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്‌റ്റഡീസ്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്‌റ്റഡീസ്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് എന്നീ അഞ്ച് സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സംവാദത്തിന്റെ ഭാഗമായി.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ സർവകലാശാല മേധാവിമാരും പങ്കെടുത്തു.
Also Read: കോവിഡ് വാക്‌സിനേഷനെ എതിർക്കേണ്ടതില്ല; ഐഎംഎ