കോഴിക്കോട്: കൂളിമാട് പാലം അപകടത്തിന് കാരണം നിർമാണത്തിലെ പിഴവല്ലെന്നും യന്ത്രത്തകരാറാണ് കാരണമെന്നും കിഫ്ബി. അപകടത്തിന് കാരണം ഗര്‍ഡര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ഹൈഡ്രോളിക് ജാക്കികളുടേതാണ് തകരാര്‍.
നിര്‍മാണത്തില്‍ ഉപയോഗിച്ച ഏതെങ്കിലും വസ്‌തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്‌ചകൾ ഉണ്ടായിട്ടില്ല. ഗര്‍ഡറുകള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകള്‍ക്കുണ്ടായ യന്ത്രത്തകരാറാണ് യഥാര്‍ഥകാരണം. ഗുണനിലവാര പ്രശ്‌നമല്ല തൊഴില്‍നൈപുണ്യം ആയി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ മാത്രമാണ് അപകടത്തിന് കാരണമായത് എന്നും കിഫ്‌ബി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
അതേസമയം പാലത്തിന്റെ ബീം തകർന്നു വീണ സംഭവത്തിൽ വിശദമായ പരിശോധന വേണമെന്നാണ് വിജിലൻസ് വിഭാഗം വ്യക്‌തമാക്കിയത്. തകർന്ന ബീമുകൾക്ക് പകരം പുതിയത് സ്‌ഥാപിക്കേണ്ടിവരുമെന്നും, ഹൈഡ്രാളിക് ജാക്കിയുടെ പിഴവാണോ അപകട കാരണം എന്നത് പരിശോധനകൾക്ക് ശേഷമേ വ്യക്‌തമാകൂ എന്നും വിജിലൻസ് കൂട്ടിച്ചേർത്തു. വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ പരിശോധനക്ക് ശേഷമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
കോഴിക്കോട്-മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് പ്രധാന ബീമുകളാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. അടിയന്തിര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദേശിച്ചതിന് പിന്നാലെയാണ് ഇന്ന് വിജിലൻസ് വിഭാഗം പരിശോധനക്കെത്തിയത്. ഹൈഡ്രോളിക് ജാക്കിക്ക് വന്ന പിഴവ് മൂലമാണ് ബീമുകൾ തകർന്നു വീണതെന്നാണ് റോഡ് ഫണ്ട് ബോർഡ് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്. ഇതുൾപ്പടെ പരിഗണിച്ച ശേഷമാകും വിജിലൻസ് സംഘം അന്തിമ റിപ്പോർട് നൽകുക.
Read also: ‘നന്ദി’; സ്‌റ്റാലിനെ കാണാനെത്തി പേരറിവാളൻ