കൊച്ചി: സിനിമ, മിമിക്രി താരം കൊല്ലം സുധിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികളെ എന്നും ചിരിപ്പിച്ച കലാകാരന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ടെലിവിഷൻ അവതാരിക ലക്ഷ്‌മി നക്ഷത്ര, നടി സ്വാസിക, ഫ്‌ളവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലൻ, സഹപ്രവർത്തകനും സുഹൃത്തുമായ ഉല്ലാസ് പന്തളം തുടങ്ങിയവർ സുധിയുമായുള്ള ഓർമകൾ പങ്കുവെച്ചു.
തലക്കേറ്റ ഗുരുതര പരിക്കാണ് കൊല്ലം സുധിയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ 4.30ന് തൃശൂർ കയ്‌പമംഗലം പനമ്പിക്കുന്നിൽ വെച്ചാണ് അപകടം ഉണ്ടായത്. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് വടകരയിൽ നിന്ന് നിന്ന് പ്രോഗ്രാം കഴിഞ്ഞു മടങ്ങുകയായിരുന്നു.
ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. കയ്‌പമംഗലം പോലീസ് സ്‌ഥലത്ത് എത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
അപകടത്തിൽ പരിക്കേറ്റ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരെ വിദഗ്‌ധ ചികിൽസയ്‌ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉല്ലാസ് അരൂർ ആണ് കാർ ഓടിച്ചിരുന്നത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് സുധി ഇരുന്നത്. ബിനു അടിമാലിയുടെ മുഖത്തിന് പൊട്ടലുണ്ട്. ഇദ്ദേഹം ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ്. സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചരിപ്പിച്ച നടനാണ് കൊല്ലം സുധി.
ടെലിവിഷൻ പരിപാടികളിലൂടെയാണ് കൊല്ലം സുധി സിനിമയിലെത്തിയത്. 2015ൽ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തിയത്. കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്റ് ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗ്ഗത്തിലെ കട്ടുറമ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. വേദികളിൽ നിറഞ്ഞുനിന്ന ചിരി മാഞ്ഞതിന്റെ ഞെട്ടലിലാണ് കലാകേരളം.
Most Read: എഐ ക്യാമറകൾ മിഴിതുറന്നു; ഇനി സൂക്ഷിച്ചോടണം- ഇന്ന് മുതൽ പിഴ