കുവൈറ്റ് സിറ്റി: 5 മാസംകൊണ്ട് 80,000 വീട്ടുജോലിക്കാരെ തിരികെയെത്തിക്കാൻ പദ്ധതി ആവിഷ്‌കരിച്ച് കുവൈറ്റ്. രാജ്യത്ത് നേരിട്ടുള്ള കൊമേർഷ്യൽ വിമാന സർവീസിന് വിലക്കുള്ള ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും പ്രത്യേക വിമാനങ്ങളിലാകും ഇവരെ കൊണ്ടുവരിക. പ്രതിദിനം 600 വരെ ജോലിക്കാരെ കുവൈറ്റിൽ എത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. അവധിക്ക് നാട്ടിൽ പോയ വീട്ടുജോലിക്കാർക്ക് തിരിച്ചെത്താൻ സാധിക്കാത്തതും ഈ മേഖലയിൽ വൻ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഇതിനെ തുടർന്നാണ് ജോലിക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് അധികൃതർ നിർദേശം നൽകിയത്.
Read also: അനധികൃത റെയിൽവേ ഇ-ടിക്കറ്റ്; അന്വേഷണം സിബിഐ ഏറ്റെടുത്തു
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തും. ജീവനക്കാരെ തിരിച്ചെത്തിക്കേണ്ട സ്‌പോൺസർമാർ ഓൺലൈനായി രജിസ്‌റ്റർ ചെയ്യണം. ജീവനക്കാരുടെ വിമാന ടിക്കറ്റിന്റെയും രണ്ടാഴ്‌ചത്തെ ഹോട്ടൽ ക്വാറന്റൈന്റെയും ചെലവ് സ്‌പോൺസർമാർ വഹിക്കണം. ചെലവ് എത്രവരുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 600 മുതൽ 700 ദിനാർ വരെയാണ് സ്വകാര്യ ഏജൻസികൾ സർക്കാരിന് മുന്നിൽ വെച്ച പാക്കേജ്. ഈ പാക്കേജ് അധികമാണെന്ന അഭിപ്രായമാണ് പലരും പങ്കുവെക്കുന്നത്. അതുകൊണ്ട് തന്നെ ആകെ ചെലവാകുന്ന തുകയിൽ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരിച്ചെത്തുന്ന ജോലിക്കാരുടെ പിസിആർ പരിശോധന സർക്കാർ ചെലവിൽ നടത്തും. കുവൈറ്റിലെ ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവ ചേർന്നാണ് ജോലിക്കാരുടെ മടങ്ങിവരവിനുള്ള പദ്ധതി തയാറാക്കുക. രജിസ്ട്രേഷനുള്ള ഡിജിറ്റൽ പ്ളാറ്റ്‌ഫോം ഉടൻ തയാറാവുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, വീട്ടുജോലിക്കാർ അല്ലാത്തവർക്ക് കുവൈറ്റിലേക്ക് നേരിട്ട് വരുന്നതിന് കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.
Read also: കോവിഡ് ചികിൽസ; മരുന്നുകളുടെ പട്ടികയിൽ നിന്ന് റെംഡെസിവിർ ഒഴിവാക്കി