ജനീവ: കോവിഡ് രോഗ ബാധിതരുടെ ചികിൽസക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ ഉപയോഗം ലോകാരോഗ്യ സംഘടന സസ്‌പെൻഡ് ചെയ്‌തു. റെംഡെസിവിർ മരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
കോവിഡ് രോഗികളിൽ റെംഡെസിവിർ ഫലപ്രദമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് മരുന്ന് സസ്‌പെൻഡ് ചെയ്‌തത്. പ്രീക്വാളിഫിക്കേഷൻ പട്ടികയിൽ നിന്ന് മരുന്ന് സസ്‌പെൻഡ് ചെയ്‌തതായി ലോകാരോഗ്യ സംഘടന മാദ്ധ്യമ വക്‌താവ് താരിഖ് ജാസ്റെവിക് അറിയിച്ചു. കോവിഡ് രോഗി എത്രത്തോളം ഗുരുതരമായ അവസ്‌ഥയിലാണെങ്കിലും റെംഡെസിവിർ ആന്റിവൈറൽ മരുനിന്റെ ഉപയോഗം യാതൊരുവിധ മാറ്റങ്ങളും കൊണ്ടുവരുന്നില്ല. റെംഡെസിവിർ ഫലപ്രദമാണെന്നതിന് യാതൊരു വിധ തെളിവുകളും ഇല്ലെന്നും സംഘടന വ്യക്‌തമാക്കി.
എബോള രോഗ ചികിൽസക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ അടിയന്തിര സാഹചര്യങ്ങളിൽ ഗുരുതര അവസ്‌ഥയിലുള്ള കോവിഡ് രോഗികളിൽ
ഉപയോഗിക്കാൻ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ കോവിഡ് മരണ നിരക്ക് കുറക്കുന്നതിനോ കോവിഡ് രോഗി ആശുപത്രിയിൽ ചെലവഴിക്കുന്ന സമയം കുറക്കുന്നതിനോ റെംഡെസിവിറിന് കഴിഞ്ഞിട്ടില്ലെന്ന് പഠനങ്ങൾ നേരത്തെ തെളിയിച്ചിരുന്നു. എന്നാൽ റെംഡെസിവിർ മരുന്ന് നിർമാതാക്കളായ ഗിലിയഡ് ഈ പഠനത്തെ തള്ളുകയായിരുന്നു ചെയ്‌തത്.
Read also: കോവിഡ്; മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിൽ ഇളവുകൾ അനുവദിക്കില്ല