എറണാകുളം: കളമശ്ശേരിയിൽ നിർമാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ സുരക്ഷാ വീഴ്‌ച ഉണ്ടായതായി പ്രാഥമിക നിഗമനം. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ് ഷാജഹാന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുരക്ഷാ വീഴ്‌ച സംഭവിച്ചതായുള്ള നിഗമനത്തിൽ എത്തിയത്. ഏതാനും വർഷം മുൻപ് മണ്ണിട്ട് നികത്തിയ സ്‌ഥലത്താണ് 20 അടിയോളം ആഴത്തിൽ കുഴിയെടുത്തത്.
മണ്ണിന് ഇളക്കമുണ്ടെന്നും സുരക്ഷിതമല്ലെന്നും തൊഴിലാളികൾ കരാറുകാരനെ അറിയിച്ചെങ്കിലും ജോലി തുടരാൻ നിർദ്ദേശിക്കുക ആയിരുന്നുവെന്ന് പറയുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതിനൊപ്പം കുഴിയെടുക്കാൻ തൊഴിലാളികളെയും നിയോഗിക്കുകയായിരുന്നു. കരാറുകാരനായ പശ്‌ചിമ ബംഗാൾ സ്വദേശി ഷംസുവിൽ നിന്നും മറ്റു തൊഴിലാളികളിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
പരിക്കേറ്റ് ചികിൽസയിലുള്ള രണ്ടുപേരുടെ ചികിൽസാ ചിലവും സർക്കാരാണ് വഹിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ അടിയന്തിര സഹായം നൽകാൻ തൊഴിൽമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ലേബർ കമ്മീഷണർ ഡോ. എസ് ചിത്രയുടെ നേതൃത്വത്തിൽ തൊഴിൽ വകുപ്പിന്റെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ നാല് അതിഥി തൊഴിലാളികളാണ് മരിച്ചത്.
Most Read: 11കാരിയെ പീഡിപ്പിച്ചു; പിതാവും സഹോദരനും ഉൾപ്പടെ 4 പേർക്കെതിരെ കേസ്