കൽപ്പറ്റ: വയനാട് ജില്ലയിൽ ആകെയുള്ള മൂന്ന് നിയോജക മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിലും യുഡിഎഫിന് വിജയം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് രണ്ട് മണ്ഡലങ്ങളിൽ വിജയം നേടിയിരുന്നെങ്കിലും യുഡിഎഫിനോട് വയനാട് ജില്ലക്കുള്ള പ്രത്യേക അനുഭാവം പ്രകടമാകുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണത്തേത്.
ജില്ലാ ആസ്‌ഥാനമായ കൽപ്പറ്റയിൽ ഇടതുസ്‌ഥാനാർഥിയായ എംവി ശ്രേയാംസ് കുമാർ മുന്നിട്ട് നിൽക്കുന്ന രീതിയിലായിരുന്നു ആദ്യഘട്ടഫലങ്ങൾ പുറത്തുവന്നത്. എന്നാൽ പിന്നീട് യുഡിഎഫിന്റെ ടി സിദ്ദീഖ് നില മെച്ചപ്പെടുത്തുകയായിരുന്നു. ഇടക്ക് ശ്രേയാംസ് കുമാർ മുന്നിൽ എത്തിയെങ്കിലും 5,470 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ടി സിദ്ദീഖ് അന്തിമ വിജയം നേടി. 70,252 വോട്ടുകളാണ് സിദ്ദീഖ് നേടിയത്. എംവി ശ്രേയാംസ് കുമാറിന് 64,782 വോട്ടുകൾ ലഭിച്ചു. ബിജെപിയുടെ സുബീഷ് ടിഎം 14,113 വോട്ടുകളാണ് നേടിയത്.
സുൽത്താൻ ബത്തേരിയിൽ കോൺഗ്രസ് സ്‌ഥാനാർഥി ഐസി ബാലകൃഷ്‌ണൻ 11,822 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. 81,077 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. സിപിഎമ്മിന്റെ എംഎസ് വിശ്വനാഥനെയാണ് ഐസി ബാലകൃഷ്‌ണൻ പരാജയപ്പെടുത്തിയത്. 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം യുഡിഎഫിന് ബത്തേരിയിൽ നിലനിർത്താനായി. എൻഡിഎ സ്‌ഥാനാർഥി സികെ ജാനു 15,198 വോട്ടുകൾ നേടി.
മാനന്തവാടിയിൽ എൽഡിഎഫിനുള്ള ആധിപത്യം നിലനിർത്താൻ ഒആർ കേളുവിന് സാധിച്ചു. എതിർ സ്‌ഥാനാർഥിയായ കോൺഗ്രസിന്റെ പികെ ജയലക്ഷ്‌മിയെക്കാൾ 9,282 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഒആർ കേളു വിജയിച്ചത്.
Read also: കണ്ണൂരും ചുവന്നു തന്നെ; രണ്ട് സീറ്റ് നിലനിർത്തി യുഡിഎഫ്