കാസർഗോഡ്: പെർളടുക്കം ബാവിക്കരയടുക്കം കുട്ട്യാനത്ത് കൃഷിയിടത്തിൽ ആനയിറങ്ങി. ശനിയാഴ്‌ചയാണ് നാട്ടുകാർ ആനയെ കണ്ടത്. ഒറ്റപ്പെട്ടനിലയിൽ കുട്ടിയാന മാത്രമാണുണ്ടായിരുന്നത്. പുഴകടന്നാണ് ആന എത്തിയത്. പുഴയുടെ മറുകര മുളിയാർ പഞ്ചായത്ത് പരിധിയിലെ കാട്ടിൽ ദിവസങ്ങളായി ആന തമ്പടിച്ചിട്ടുള്ളതിൽനിന്ന് കൂട്ടംതെറ്റി ബേഡഡുക്ക പഞ്ചായത്ത് പരിധിയിൽ എത്തിയതാകാമെന്നാണ് നാട്ടുകാരുടെ നിഗമനം.
പ്രദേശവാസിയായ കെ രാജേഷ്, സഹോദരൻ ശ്രീജേഷ് എന്നിവരാണ് കവുങ്ങിൻതോട്ടത്തിൽ ആനയെ ആദ്യം കണ്ടത്. ഉടൻ ഇവർ നാട്ടുകാരെ വിളിച്ചുചേർത്തു. ഒച്ചയുണ്ടാക്കി ആനക്കുട്ടിയെ തുരത്തി. ശേഷം ബാലൻ നമ്പ്യാർ എന്ന വ്യക്‌തിയുടെ സ്‌ഥലത്തുകൂടി പോയ ആന സമീപത്തെ വിസ്‌താരമുള്ള പൊന്തക്കാട്ടിൽ കയറി. വനപാലകരെത്തി ഏറെനേരം ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. വാഴകൾ ഇടക്കിടെ നശിപ്പിച്ചതല്ലാതെ വ്യാപക കൃഷിനാശം വരുത്തിയില്ല. രാത്രി പുഴകടന്ന് ആനക്കൂട്ടം എത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
Read Also: പരസ്യ പ്രചാരണം ഇന്ന് തീരും; കൊട്ടിക്കലാശം ഇല്ലെങ്കിലും ആവേശം കുറയില്ല